കൽപ്പറ്റ: മൂന്ന് ദിവസത്തെ സന്ദർശനം പൂർത്തിയാക്കി വയനാട് എംപി രാഹുൽ ഗാന്ധി മടങ്ങി. എല്ലാ സന്ദർശനങ്ങളെയും പോലെ ഇക്കുറിയും വയനാട്ടിലെ ഭക്ഷണവിഭവത്തെക്കുറിച്ചുളള രാഹുലിന്റെ സോഷ്യൽമീഡിയ പോസ്റ്റ് ശ്രദ്ധേയമാകുകയും ചെയ്തു. ചൂട് പക്കാവടയും ചമ്മന്തിയും കുടംകുലുക്കി സർബത്തുമാണ് ഇത്തവണ രാഹുലിനെ ആകർഷിച്ചത്.
‘കൊളിയാടിയിൽ ഫിറോസും കുടുംബവും നടത്തുന്ന എസ്എസ് കൂൾ ഹൗസിൽനിന്ന് ആയിരുന്നു രാഹുൽ ചൂട് പക്കാവടയും ചമ്മന്തിയും വയനാടൻ കുടംകുലുക്കി സർബത്തും ആസ്വദിച്ചത്. നിങ്ങൾ ഞങ്ങളുടെ വയനാട്ടിൽ ഉണ്ടെങ്കിൽ ഇതു മിസ് ചെയ്യരുത്’ എന്ന കുറിപ്പോടെയാണ് അദ്ദേഹം ഇത് ട്വീറ്റ് ചെയ്തത്. ഒപ്പം പക്കാവടയും ചമ്മന്തിയുമൊക്കെ രുചിക്കുന്ന ചിത്രങ്ങളും ഉണ്ടായിരുന്നു. ഇതിന്റെ വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി.
പോകുന്ന സ്ഥലങ്ങളിലൊക്കെ അവിടുത്തെ ഭക്ഷണ വിഭവങ്ങൾ രുചിക്കുകയും അതിനെക്കുറിച്ച് സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുകയും ചെയ്യുന്നത് രാഹുലിന്റെ പതിവാണ്. നേരത്തെയും കേരളത്തിലെത്തിയപ്പോൾ വഴിയരികിലെ കടകളിൽ നിന്ന് രാഹുൽ ഭക്ഷണം കഴിക്കുകയും അഭിപ്രായങ്ങൾ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്. തമിഴ്നാട്ടിൽ പാചക യൂട്യൂബ് ചാനൽ നടത്തുന്ന സംഘത്തെ സന്ദർശിച്ചതും സോഷ്യൽ മീഡിയയിൽ വലിയ പ്രചാരം ലഭിച്ചിരുന്നു.
വയനാട് ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിലുളള വയനാട് മലപ്പുറം ജില്ലകളിലെ വിവിധ പരിപാടികളിലാണ് രാഹുൽ പങ്കെടുത്തത്. എസ്എഫ്ഐ പ്രവർത്തകർ രാഹുലിന്റെ ഓഫീസ് തല്ലി തകർത്തതിന് ശേഷമുളള വരവായിരുന്നതിനാൽ രാഷ്ട്രീയ പ്രാധാന്യവും കൽപിക്കപ്പെട്ടിരുന്നു.
മലപ്പുറം വണ്ടൂർ ഡിവിഷനിൽ രജിസ്റ്റർ ചെയ്ത ക്ലബ്ബുകൾക്കുള്ള ജേഴ്സി വിതരണം, വണ്ടൂർ നിയോജക മണ്ഡലത്തിൽ പെയിൻ ആന്റ് പാലിയേറ്റീവിനും ട്രോമ കെയർ യൂണിറ്റുകൾക്കും നൽകുന്ന വാഹനങ്ങളുടെ ഫ്ളാഗ് ഓഫ്, അമരമ്പലം പഞ്ചായത്തിലെ മുണ്ടച്ചി അമ്മക്ക് സംസ്കാരിക സാഹിതിയും നിലമ്പൂർ കോ-ഓപറേറ്റീവ് അർബൻ ബാങ്ക് ജീവനക്കാരും നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽദാനം, കേന്ദ്രാവിഷ്കൃത പദ്ധതിയിൽ ഉൾപ്പെടുത്തി 2.75 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന അമ്പലപ്പടി – വലംപുറം – കൂറ്റൻപ്പാറ റോഡിന്റെ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം തുടങ്ങിയ പരിപാടികളിലായിരുന്നു രാഹുൽ പങ്കെടുത്തത്.
Comments