ശ്രീനഗർ : ജമ്മു കശ്മീരിൽ ഭീകരരെ പിടികൂടി പോലീസിൽ ഏൽപ്പിച്ച നാട്ടുകാരുടെ ധീരത കഴിഞ്ഞ ദിവസം വലിയ വാർത്തയായിരുന്നു. ലഷ്കർ ഇ ത്വയ്ബ ഭീകരരെ പിടികൂടി പോലീസിൽ ഏൽപ്പിച്ച റിയാസിയിലെ ടുക്സാൻ ഗ്രാമവാസികളായിരുന്നു താരങ്ങൾ. ഇപ്പോൾ ഭീകരരെ തങ്ങൾ എങ്ങനെയാണ് പിടികൂടിയതെന്ന് വിവരിക്കുകയാണ് ഗ്രാമവാസികൾ.
രണ്ടു പേർ വന്നിട്ടുണ്ടെന്നും അവർ തന്നെ കൊല്ലാൻ പോകുകയാണെന്നും തന്റെ സഹോദരനാണ് വിളിച്ച് പറഞ്ഞത് എന്ന് പ്രദേശവാസിയായ യുവാവ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇത് കേട്ടയുടൻ താൻ മറ്റുളളവരെയും കൂട്ടി അവിടെയെത്തി. എന്നാൽ ഭീകരർ ഉറങ്ങുന്നതാണ് കണ്ടത്.
അപ്പോൾ തന്നെ അവരുടെ ബാഗുകളിൽ നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും പുറത്തെടുത്തു. ശബ്ദം കേട്ട് ഒരാൾ ഉണർന്നു. അയാൾ ഓടിപ്പോകാൻ ശ്രമിച്ചതോടെ നാട്ടുകാർ എല്ലാവരും ചേർന്ന് അയാളെ പിടികൂടി കയറുപയോഗിച്ച് കെട്ടിയിട്ടു. തുടർന്ന് സബ് ഡിവിഷണൽ പോലീസ് ഓഫീസറെ വിളിച്ച് വിവരം അറിയിച്ചു. വിവരം അറിഞ്ഞ സൈന്യവും പോലീസും എസ്ഡിപിഒയും എല്ലാം സ്ഥലത്തെത്തി. ഭീകരരെ ഇല്ലാതാക്കാൻ സുരക്ഷാ ഉദ്യോഗസ്ഥരെ സഹായിച്ച ഗ്രാമവാസികൾക്ക് അഭിനന്ദന പ്രവാഹമായിരുന്നു.
ഭീകരരെ തന്ത്രപരമായി കീഴ്പ്പെടുത്തിയ പ്രദേശവാസികൾക്ക് ജമ്മു കശ്മീർ പോലീസ് രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു ഡിജിപിയാണ് ഇക്കാര്യം അറിയിച്ചത്. ഇതിന് പുറമേ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ അഞ്ച് ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.
Comments