ബംഗളൂരു: ഭൂകമ്പത്തെ പേടിച്ച് ഉറങ്ങാൻ പോലും സാധിക്കാതെ കര്ണാടകയിലെ അഞ്ച് ഗ്രാമങ്ങളിലെ ജനങ്ങൾ. ബാഗമണഡലയിലെ കരിക്കെ, സമ്പാജെ, പേരാജെ, ചെമ്പ് ഗ്രാമങ്ങളിലെ ജനങ്ങൾക്കാണ് ഈ ദുരവസ്ഥ. തുടർച്ചയായി ഉണ്ടാകുന്ന ഭൂകമ്പങ്ങളാണ് ഇവിടുത്തെ ഗ്രാമവാസികളുടെ ഉറക്കം കെടുത്തുന്നത്. ഓരോ നിമിഷവും ഭയന്നാണ് ജീവിക്കുന്നതെന്ന് കരിക്കെ ഗ്രാമത്തിലെ താമസക്കാരനായ ഹോദ്ദെട്ടി സുധീർ കുമാർ പറയുന്നു.
‘ ഓരോരുത്തരുടേയും സുരക്ഷ ഞങ്ങൾക്ക് പ്രധാനമാണ്. രാത്രി ഭൂകമ്പമുണ്ടായാൽ മറ്റുള്ളവർക്ക് മുന്നറിയിപ്പ് നൽകാൻ ഓരോ വീട്ടിൽ നിന്നും ഒരാൾ മാറി മാറി കാവൽ നിൽക്കുകയാണ്. എന്തെങ്കിലും അസാധാരണമായി തോന്നിയാലോ ശബ്ദം കേട്ടാലോ ഉടനെ തന്നെ മറ്റുള്ളവരെ അലാറം വച്ച് വിളിച്ച് എഴുന്നേൽപ്പിക്കും. എത്രയും വേഗം വീടിന് പുറത്തേക്ക് ഓടും. ഉറക്കത്തിൽ മരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല’ സുധീർ കുമാർ പറയുന്നു.
നേപ്പാൾ ഭൂകമ്പത്തിന് സമാനമായ എന്തെങ്കിലും സംഭവിക്കുമെന്നാണ് ഇവർ ഭയപ്പെടുന്നത്. പല ദിവസങ്ങളിലും രാത്രി ഭൂകമ്പം തുടർക്കഥയായതോടെയാണ് പേടി കൂടിയത്. എന്നാൽ പേടിക്കാനൊന്നുമില്ലെന്നും, അസാധാരണമായി ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നുമാണ് പ്രദേശത്ത് പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥർ പറയുന്നത്. ഇത് വിശ്വസിക്കാനും ജനങ്ങൾ തയ്യാറായിട്ടില്ല.
‘ എപ്പോൾ മരിക്കുമെന്ന് പേടിച്ചാണ് ഇരിക്കുന്നത്. ഓരോ തവണയും ഭൂകമ്പമുണ്ടാകുമ്പോൾ, സ്ഫോടനത്തിന് സമാനമായ വലിയ ശബ്ദം കേൾക്കുന്നുണ്ട്. അതിന് പിന്നാലെ ഭൂകമ്പമുണ്ടാകും. പലപ്പോഴും കുഞ്ഞുങ്ങളേയും പ്രായമായവരേയും കുറിച്ചാണ് ഞങ്ങളുടെ ആശങ്ക. ഒരാഴ്ചയ്ക്കുള്ളിൽ ഏഴു തവണ വരെ ഭൂകമ്പം ഉണ്ടായിട്ടുണ്ട്. വീട്ടുകാരെ വിട്ട് ജോലിക്ക് പോകാൻ പോലും സാധിക്കുന്നല്ല. അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്ന് പറയാനാകാത്ത സ്ഥിതിയാണെന്നും’ ചെമ്പു ഗ്രാമവാസിയായ യുവാവ് പറഞ്ഞു.
Comments