മുംബൈ: മഹാരാഷ്ട്രയിൽ കരുത്ത് കൂട്ടി ഷിൻഡെ സർക്കാർ. ഇന്ന് നടന്ന വിശ്വാസ വോട്ടെടുപ്പിന് മുൻപായി ഉദ്ധവ് പക്ഷത്ത് ഉണ്ടായിരുന്ന രണ്ട് എംഎൽഎമാർ കൂടി ഏക്നാഥ് ഷിൻഡെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ ഉദ്ധവിനെ അനുകൂലിക്കുന്നവർ സഭയിൽ ദുർബ്ബലമായി. 99 വോട്ടുകൾക്കെതിരെ 164 വോട്ടുകൾ നേടിയാണ് ഷിൻഡെ സർക്കാർ സഭയിൽ ഭൂരിപക്ഷം തെളിയിച്ചത്.
സന്തോഷ് ബംഗാർ, ശ്യാംസുന്ദർ ഷിൻഡെ എന്നിവരാണ് ഷിൻഡെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. ഇതോടെ ഷിൻഡെയെ അനുകൂലിക്കുന്ന ശിവസേന എംഎൽഎമാരുടെ എണ്ണം 40 ആയി. 288 അംഗ സഭയിൽ ശിവസേനയ്ക്ക് 55 എംഎൽഎമാരാണ് ഉളളത്.
ഇന്നലെ രാത്രിയോടെയാണ് ഷിൻഡെയെ അനുകൂലിക്കുന്ന എംഎൽഎമാർ താമസിക്കുന്ന ഹോട്ടലിൽ എത്തി സന്തോഷ് ബംഗാർ പിന്തുണ പ്രഖ്യാപിച്ചത്. രാവിലെ ഇവർക്കൊപ്പമാണ് അദ്ദേഹം സഭയിൽ എത്തിയതും. ഷിൻഡെ വിഭാഗവും ഉദ്ധവ് താക്കറെയുമായുളള പോര് മുറുകിയ സമയത്ത് ഉദ്ധവ് താക്കറെയെ പിന്തുണയ്ക്കണമെന്ന് പൊതുപരിപാടിയിൽ പൊട്ടിക്കരഞ്ഞ് ആവശ്യപ്പെട്ട നേതാവാണ് സന്തോഷ് ബംഗാർ. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുകയും ചെയ്തിരുന്നു. താക്കറെയെ വഞ്ചകനെന്ന് വിളിക്കരുതെന്ന് പറഞ്ഞ ബംഗാർ ഷിൻഡെയോട് തിരിച്ചുവരണമെന്ന് കരഞ്ഞ് അപേക്ഷിക്കുകയും ചെയ്തിരുന്നു.
കോൺഗ്രസ് എംഎൽഎമാരായ സീഷാൻ സിദ്ദിഖി, ധീരജ് ദേശ്മുഖ് എന്നിവർക്ക് വൈകിയെത്തിയത് കൊണ്ട് സഭാ നടപടികളിൽ പങ്കെടുക്കാൻ സാധിച്ചില്ല. ഇത് കൂടാതെ കോൺഗ്രസ് എംഎൽഎമാരായ അശോക് ചവാൻ, വിജയ് വദേത്തിവാർ, പ്രണീതി ഷിൻഡെ, ജിതേഷ് അന്തപൂർക്കർ, രാജു അവാലെ, മോഹൻ ഹംബരേഡ്, കുനാൽ പാട്ടീൽ, മാധവ് റാവു ജവാൽഗോങ്കർ, ഷിരീഷ് ചൗധരി തുടങ്ങി 11 കോൺഗ്രസ് എംഎൽഎമാരാണ് സഭയിൽ ഹാജരാകാതെ ഇരുന്നത്.
മൂന്ന് എംഎൽഎമാർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. എൻസിപിയുടെ സംഗ്രാം ജഗ്താപ്പും ഇന്ന് സഭയിൽ ഉണ്ടായിരുന്നില്ല. സഭയിലേക്ക് പ്രവേശിക്കുന്നതിനുളള സമയപരിധി അവസാനിക്കുന്നതിന് തൊട്ടുമുൻപായിരുന്നു ആദിത്യ താക്കറെ സഭയിലെത്തിയത്.
അടുത്തിടെ ഒരു ശിവസേന എംഎൽഎ അന്തരിച്ചതോടെ സഭയിലെ അംഗബലം 287 ആണ്. 144 വോട്ടുകളായിരുന്നു ഭൂരിപക്ഷം തെളിയിക്കാൻ വേണ്ടിയിരുന്നത്.
Comments