തിരുവനന്തപുരം: എകെജി സെന്ററിന് നേരെ ഉണ്ടായ പടക്കമേറിൽ കോൺഗ്രസുകാരെ സംശയമുണ്ടെന്ന് എംഎം മണി എംഎൽഎ. കൃത്യമായി അന്വേഷണം നടത്തിയ ശേഷമേ അറസ്റ്റ് ചെയ്യു. അതാണ് സി പി എം നിലപാട്. അന്വേഷിക്കാതെ വേണമെങ്കിൽ കോൺഗ്രസുകാരെ ജയിലിലിടാമായിരുന്നു. അത് പക്ഷേ ഇപ്പോഴത്തെ സർക്കാർ ചെയ്യില്ല. കൃത്യമായ നിലപാട് ഉള്ള ആളാണ് ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനെന്നും എം എം മണി പറഞ്ഞു.
ആവശ്യമുള്ളപ്പോൾ ഗാന്ധി ശിഷ്യരാവും, അല്ലാത്തപ്പോഴില്ല, നിങ്ങൾ ഇപ്പോൾ അങ്ങനെ സമാധാനത്തിന്റെ അപ്പോസ്തലൻമാരാകണ്ടെന്നും അദ്ദേഹം പരിസഹിച്ചു.സത്യസന്ധമായ അന്വേഷണമാണ് നടക്കുന്നതെന്നും വസ്തുതാപരമായ അന്വേഷണം നടത്തിയെ പ്രതികളെ പിടിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോഴി കട്ടവന്റെ തലയിൽ പപ്പുണ്ടാകുമെന്ന് ചൊല്ലുണ്ട്. അതാണ് വിഷ്ണുനാഥിന്റെ സ്ഥിതി. ധീരജ് വധക്കേസിൽ ഇരന്നുവാങ്ങിയ രക്തസാക്ഷിത്വം എന്നുപറഞ്ഞയാളാണ് കെ സുധാകരൻ. സുധാകരൻ കെപിസിസി പ്രസിഡൻറായ ശേഷം കേരളത്തിൽ വ്യാപക സംഘർഷം നടക്കുകയാണ്. ജനാധിപത്യബോധമുള്ള കോൺഗ്രസുകാർ പോലും സുധാകരനെ അംഗീകരിക്കുന്നില്ലെന്നും എം.എം മണി പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ ഓഫീസ് അക്രമത്തെ സിപിഎം അപലപിച്ചു. ജനാധിപത്യബോധവും നീതിബോധവും കോൺഗ്രസുകാർ കമ്മ്യൂണിസ്റ്റുകാരെ പഠിപ്പിക്കേണ്ട. സ്വപ്ന സുരേഷിന്റെ ആരോപണത്തിന്റെ പേരിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെടുന്ന നിങ്ങൾക്ക് എന്ത് ജനാധിപത്യ മര്യാദയെന്നും അദ്ദേഹം ചോദിച്ചു.
Comments