ഹൈദരാബാദ്: സ്വാതന്ത്ര്യ സമരത്തിൽ വനവാസി ഗോത്രസമൂഹങ്ങൾ നടത്തിയത് ധീരമായ പോരാട്ടമാണ്. ഈ ചരിത്രം എല്ലാ വീടുകളിലും വ്യക്തികളിലുമെത്തിക്കാൻ സ്വാതന്ത്ര്യ ത്തിന്റെ അമൃതമഹോത്സവമായ ഈ കാലഘട്ടത്തിൽ വലിയ പരിശ്രമങ്ങളാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
രാജ്യത്തെ ഗോത്രമൂഹത്തിന്റെ പെരുമയും സംസ്കാരവും ഉയർത്തിക്കാട്ടാൻ ഏറ്റവും മികച്ച പ്രദർശന ശാലയാണ് ഒരുക്കുന്നത്. ഭഗവാൻ ബിർസാ മുണ്ഡയുടെ ജയന്തി ദേശീയ ഗോത്രവർഗ്ഗ സ്വാഭിമാന ദിനമായി ആചരിക്കുന്നതിൽ എല്ലാ വകുപ്പുകളും കൈകോർത്തു കഴിഞ്ഞെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
വിദേശ അധിനിവേശ ശക്തികളാണ് നമ്മുടെ വനവാസി ഗോത്ര സമൂഹത്തിന് മേൽ കടുത്ത അന്യായം നടത്തിയത്. അവരുടെ സംസ്കാരത്തെ നശിപ്പിച്ചത് നാം ഒരിക്കലും മറക്കരുത്. ഇന്ന് വനവാസി ഗോത്രസമൂഹത്തിലെ യുവാക്കൾക്കായി നിരവധി പദ്ധതികൾ വിദ്യാഭ്യാസ-തൊഴിൽ മേഖലകളിൽ നടപ്പാക്കികൊണ്ടിരിക്കുന്നു.
വനവാസി ഗോത്ര കരകൗശല മേഖലയെ വോക്കൽ ഫോർ ലോക്കലെന്ന പദ്ധതിവഴി രാജ്യം മുഴുവൻ എത്തിക്കാനും അത് വഴി വനവാസി യുവാക്കൾക്കും കുടുംബത്തിനും വരുമാനം ഉറപ്പുവരുത്തുന്നതിലും വിജയിച്ചുകൊണ്ടിരിക്കുന്നു. മുൻപ് വനത്തിലെ പലതും ഉപയോഗി ക്കാൻ വനവാസികൾക്ക് അധികാരമുണ്ടായിരുന്നില്ല. ഇത്തരം നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ നീക്കം ചെയ്തെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്ത് 3000 വനധന വികാസ കേന്ദ്രങ്ങളും നൈപുണ്യ കേന്ദ്രങ്ങളും 50,000 വനധന സ്വാശ്രയ സംഘങ്ങളാണ് സർക്കാർ നിയന്ത്രണത്തിൽ കൂട്ടായ്മയായി സാമ്പത്തിക ഭദ്രതയ്ക്കായി പ്രവർത്തിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. 750 ഏകദ്ധ്യാപക വിദ്യാലയങ്ങൾ വഴി വനവാസി മേഖലയിൽ അവരുടെ ഭാഷയിൽ വിദ്യാഭ്യാസം നേടാനുള്ള സംവിധാനമാണ് ഒരുക്കിയിട്ടുള്ളതെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.
Comments