മുംബൈ: ബാലാസാഹേബ് താക്കറെയുടെ സ്വപ്നം ഇന്ന് സാക്ഷാത്കരിക്കപ്പെട്ടതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. ശിവസേന-ബിജെപി സർക്കാർ രൂപീകരിച്ച് കഴിഞ്ഞുവെന്നും ഇതായിരുന്നു ബാൽതാക്കറെ സ്വപ്നം കണ്ടിരുന്നതെന്നും ഷിൻഡെ പറഞ്ഞു. കൂടാതെ തന്നെ പിന്തുണച്ച എല്ലാ എംഎൽഎമാർക്കും നന്ദിയുണ്ടെന്നും നിയമസഭയിൽ ഷിൻഡെ അറിയിച്ചു.
കഴിഞ്ഞ 20 ദിവസമായി തന്റെ പക്ഷത്തുള്ള 50 എംഎൽഎമാർ തന്നിലും തന്റെ തീരുമാനത്തിലും വിശ്വാസമർപ്പിച്ചു. എല്ലാവർക്കും അകമഴിഞ്ഞ നന്ദി. പിന്തുണ നൽകിയ 50 എംഎൽഎമാരും തനിക്ക് അഭിമാനമേകിയവരാണ്. ഇതിലൊരാൾ പോലും എങ്ങോട്ടാണ് നമ്മൾ പോകുന്നതെന്നോ ഉദ്ധവിനെ ഒന്ന് കാണണ്ടേയെന്നോ ഒരിക്കൽ പോലും തന്നോട് ചോദിച്ചിട്ടില്ല. എങ്ങനെയാണ് താൻ പെരുമാറുന്നതെന്ന കാര്യത്തിന് അവരെല്ലാം സാക്ഷിയാണ്. ഏത് ചൂഷണത്തിനെതിരെയും പോരാടാൻ ബാലാസാഹേബ് താക്കറെ അവരെ പഠിപ്പിച്ചിട്ടുണ്ടെന്നും അതിനാൽ തിരിച്ച് പോരാടാൻ തീരുമാനിക്കുകയായിരുന്നുവെന്നും ഷിൻഡെ വ്യക്തമാക്കി.
സംഭവ വികാസങ്ങൾ അനുകൂലമായി കീഴ്മേൽ മറിഞ്ഞതിലുള്ള സന്തോഷവും അദ്ദേഹം പ്രകടിപ്പിച്ചു. ഇപ്പോഴും സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി എന്ന നിലയിലാണ് താൻ പ്രസംഗിക്കുന്നതെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും ഷിൻഡെ കൂട്ടിച്ചേർത്തു.
പുതിയ സർക്കാരിലേക്ക് നയിച്ച സംഭവങ്ങളും അതിന് മുന്നോടിയായുണ്ടായ തന്റെ മാനസികാവസ്ഥയുമെല്ലാം ഷിൻഡെ ഹ്രസ്വമായി വിവരിക്കുകയും ചെയ്തു. തങ്ങളുടെ ദൗത്യത്തിനായി പുറപ്പെടുന്നതിന് വെറും ഒരു ദിനം മുമ്പ് വരെ വളരെയധികം അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. വിധാൻ പരിഷത്തിന് വോട്ട് രേഖപ്പെടുത്തിയ ദിവസം ഏറെ മോശം പെരുമാറ്റമായിരുന്നു നേരിട്ടത്. അന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന ഉദ്ധവ് താക്കറെ തന്നോട് ചോദിച്ചിരുന്നു. എവിടേക്കാണ് പോകുന്നതെന്നും എപ്പോൾ മടങ്ങി വരുമെന്നുമായിരുന്നു ചോദ്യം. എന്നാൽ ഈ ചോദ്യങ്ങൾക്കൊന്നും തന്റെ പക്കൽ ഉത്തരമില്ലെന്നായിരുന്നു മറുപടിയെന്ന് ഷിൻഡെ ഓർത്തെടുത്തു.
ഇന്ന് 164 എംഎൽഎമാരുടെ പിന്തുണയോടെയായിരുന്നു വിശ്വാസവോട്ടെടുപ്പിൽ ഏകനാഥ് ഷിൻഡെ സർക്കാർ വിജയിച്ചത്. 99 വോട്ടുകൾക്കെതിരെയാണ് വിജയം. 114 വോട്ടുകളായിരുന്നു വിജയിക്കാൻ വേണ്ടിയിരുന്നത്. ഇതിനിടെ രണ്ട് എംഎൽഎമാർ കൂടി ഷിൻഡെ പക്ഷത്തെത്തുകയും മൂന്ന് എൻസിപി എംഎൽഎമാർ വോട്ടെടുപ്പിൽ പങ്കെടുക്കാതിരിക്കുകയും ചെയ്തു.
Comments