ലക്നൗ: ഉത്തർപ്രദേശിൽ ന്യൂനപക്ഷ സമുദായത്തിലെ പിന്നാക്കക്കാരെ മുഖ്യധാരയിലെത്തിക്കാനുളള ഇടപെടലുകൾ നടത്താൻ ഒരുങ്ങി ബിജെപി. സംസ്ഥാനത്ത് തുടർഭരണം നേടിയതിന്റെയും അടുത്തിടെ നടന്ന രാംപൂർ, അസംഗഢ് ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് വിജയം ലഭിച്ചതിന്റെയും പശ്ചാത്തലത്തിലാണ് തീരുമാനം. കഴിഞ്ഞ ദിവസം നടന്ന ദേശീയ നിർവ്വാഹക സമിതിയോഗത്തിലാണ് ഇക്കാര്യം ചർച്ചയായതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഹൈദരാബാദിൽ നടന്ന ദേശീയ നിർവാഹക സമിതി യോഗത്തിൽ യുപിയിലെ പാർട്ടി അധ്യക്ഷൻ സ്വതന്ത്രദേവ് സിംഗ് തിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ പ്രകടനത്തെക്കുറിച്ച് റിപ്പോർട്ട് അവതരിപ്പിച്ചിരുന്നു. ഇതിനിടയിൽ പ്രധാനമന്ത്രിയാണ് ഇത്തരത്തിൽ നിർദേശം മുന്നോട്ട് വെച്ചത്. മുസ്ലീം-യാദവ് ഗ്രൂപ്പിന് കൂടുതൽ സ്വാധീനമുള്ള അസംഗഢിൽ വിജയക്കാൻ കഴിഞ്ഞത് പാർട്ടിയുടെ വിജയമാണെന്ന് യുപി അധ്യക്ഷൻ വ്യക്തമാക്കി.
പസ്മന്ദ മുസ്ലീം വിഭാഗത്തിൽപെട്ടവരെപ്പോലെ പാർശ്വവൽക്കരിക്കപ്പെട്ട ജനസമൂഹവുമായുളള അന്തരം കുറയ്ക്കാൻ സ്നേഹയാത്രകൾ നടത്താൻ നേതാക്കളോട് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. പാർട്ടി ജനങ്ങൾക്ക് വേണ്ടിയുളളതാണെന്നും വികസനത്തിന് വേണ്ടിയുളളതാണെന്നും ഉളള സന്ദേശം സമൂഹത്തിലെ എല്ലാവരിലും എത്തണമെന്ന അഭിപ്രായമാണ് പ്രധാനമന്ത്രി പങ്കുവെച്ചത്.
ബിജെപിയ്ക്ക് അനുകൂലമല്ലാതിരുന്ന സ്ഥലങ്ങളിൽ ബിജെപിയ്ക്ക് അനുകൂലമായി വോട്ട് ചെയ്യാൻ ജനങ്ങളെ പ്രേരിപ്പിച്ചത് എന്ത് സാഹചര്യമാണെന്ന് മനസിലാക്കാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുമായി ക്യാമ്പെയ്നുകൾ ആരംഭിക്കാൻ ഒരുങ്ങുകയാണ് ഉത്തർപ്രദേശ് ഘടകം.
പാസ്മന്ദ മുസ്ലീങ്ങൾ ദളിതരാണ്. മുസ്ലീം സമുദായത്തിലെ 80 ശതമാനത്തിലധികം ദളിതരും ഒബിസി വിഭാഗക്കാരുമാണ്.അൽവി, സൈനിക്, ബങ്കർ, മരപ്പണിക്കാർ എന്നിവരാണ് പസ്മന്ദ സമുദായത്തിൽ ഉൾപ്പെടുന്നത്. ഉത്തർപ്രദേശ് മന്ത്രി സഭയിലും മുസ്ലീം സാന്നിധ്യമുണ്ട്. ന്യൂനപക്ഷ ക്ഷേമ മന്ത്രി ധനീഷ് അൻസാരി ഒബിസി പിന്നാക്ക സമുദായത്തിൽ ഉൾപ്പെട്ടയാളാണ്.
Comments