ന്യൂഡൽഹി : ഹിന്ദു ദൈവമായ മഹാകാളിയെ അപമാനിക്കുന്ന തരത്തിൽ പുറത്തിറക്കിയ സിനിമാ പോസ്റ്റർ ടൊറോന്റോയിലെ അഗാ ഖാൻ മ്യൂസിയത്തിൽ നിന്ന് നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ. മ്യൂസിയത്തിലെ അണ്ടർ ദ ടെന്റ് പദ്ധതിയുടെ ഭാഗമായി പ്രദർശിപ്പിച്ച ചിത്രത്തിന്റെ പോസ്റ്ററിൽ മഹാകാളിയെ വികൃതമായി ചിത്രീകരിച്ചത് വിവാദമായിരുന്നു.
നടപടി വേണമെന്ന് ആവശ്യപ്പെട്ട് നിരവധി ഹിന്ദു സംഘടനകൾ രംഗത്തെത്തിയതായും കനേഡിയൻ അധികൃതരോട്് നടപടി സ്വീകരിക്കാൻ ഇവർ നേരിട്ട് ആവശ്യപ്പെട്ടതായും ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ വ്യക്തമാക്കി. പരിപാടിയുടെ സംഘാടകരോട് വിവാദമായ പോസ്റ്റർ പിൻവലിക്കാൻ ആവശ്യപ്പെടുകയാണെന്നും കമ്മീഷൻ വാർത്താക്കുറിപ്പിൽ പറഞ്ഞു. സംഭവത്തിലെ ആശങ്ക ടൊറോന്റോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ സംഘാടകരെ അറിയിച്ചിട്ടുമുണ്ട്.
പോസ്റ്ററിൽ മഹാകാളിയെ വികൃതമാക്കി ചിത്രീകരിച്ചതിനെതിരെ സംവിധായക ലീന മണിമേഖലയ്‌ക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി ലഭിച്ചിരുന്നു. കാളി എന്ന ഡോക്യുമെന്ററി സിനിമയുടെ പോസ്റ്റർ ആണ് വിവാദത്തിലായത്. പോസ്റ്ററിനെതിരെ ഡൽഹി പോലീസിന്റെ സൈബർ സെല്ലിലും പരാതി ലഭിച്ചിരുന്നു. സംഭവത്തിൽ സംവിധായകയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്.
കാളി ദേവി പുകവലിക്കുന്നതാണ് പോസ്റ്ററിന്റെ ഉളളടക്കം. ഇതിന് പുറമെ എൽജിബിടി കമ്മ്യൂണിറ്റിയുടെ പതാകയും പശ്ചാത്തലത്തിൽ കാണിക്കുന്നുണ്ട്.
Comments