പാലക്കാട്: പ്രസവത്തിന് തൊട്ടുപിന്നാലെ മരിച്ച ഐശ്വര്യയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. മരണത്തിന് കാരണമായത് അമിത രക്തസ്രാവമാണെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. പ്രാഥമിക റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നതെന്നും വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭ്യമായാലേ ഡോക്ടർമാരുടെ വീഴ്ച സംബന്ധിച്ച് വ്യക്തത വരികയുള്ളൂവെന്നും പോലീസ് അറിയിച്ചു.
6 ദിവസം മുൻപാണ് ഗർഭിണിയായ ഐശ്വര്യയെ പാലക്കാട് തങ്കം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അമ്മയ്ക്കും ഗർഭസ്ഥശിശുവിനും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നും കുടുംബം പറയുന്നു. എന്നാൽ ഞായറാഴ്ച പ്രസവം നടന്നതോടെ കുഞ്ഞ് മരിച്ചു. തിങ്കളാഴ്ച രാവിലെയായപ്പോൾ ഐശ്വര്യയും മരണത്തിന് കീഴടങ്ങി.
തത്തമംഗലം സ്വദേശിയാണ് ഐശ്വര്യ. ചികിത്സാ പിഴവാണ് മരണത്തിന് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. ആശുപത്രിയിൽ കയറ്റുന്നത് വരെ കുഴപ്പമൊന്നും ഉണ്ടായിരുന്നില്ലെന്നും ആശുപത്രി അധികൃതർ പ്രസവം വൈകിപ്പിച്ചതാണ് മരണത്തിന് കാരണമായതെന്നുമാണ് കുടുംബാംഗങ്ങളുടെ പ്രതികരണം. പ്രസവശേഷം യുവതിയ്ക്ക് രക്തസ്രാവം ഉണ്ടായെന്നും ശസ്ത്രക്രിയ വേണമെന്നും ഡോക്ടർമാർ പറഞ്ഞു. പിന്നാലെ ഗർഭപാത്രം നീക്കം ചെയ്തു. ഇതിനിടെ ഡോക്ടർമാർക്ക് വീഴ്ച സംഭവിച്ചുവെന്നും കുടുംബം പറയുന്നു. പ്രതിഷേധം കനത്തതോടെ ആശുപത്രിക്കെതിരെ പാലക്കാട് സൗത്ത് പോലീസ് മന:പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കുകയായിരുന്നു.
Comments