ന്യൂഡൽഹി: ഇസ്ലാമിക തീവ്രവാദികളിൽ നിന്നും തുടർച്ചയായി വധഭീഷണി ലഭിച്ചതിന് പിന്നാലെ ഹിന്ദുസേന ഡൽഹി മേഖല പ്രസിഡന്റ് ദീപക് മാലിക് ഡൽഹി പോലീസിൽ പരാതി നൽകി. കനയ്യലാലിന്റെ കൊലപാതകത്തിന് പിന്നാലെ നൂപുർ ശർമ്മ, നവീൻ ജിൻഡാൽ എന്നിവർക്ക് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് ഡൽഹിയിലെ വിശ്വഗിരി ക്ഷേത്രത്തിൽ ദീപക്കിന്റെ നേതൃത്വത്തിൽ ഹനുമാൻ ചാലിസ ചൊല്ലിയിരുന്നു. ഇതിന് പിന്നാലെ തനിക്ക് തുടർച്ചയായി വധഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നുവെന്നാണ് ദീപക്കിന്റെ പരാതിയിൽ പറയുന്നത്.
പാകിസ്താനിൽ നിന്നുൾപ്പെടെ ഇത്തരത്തിൽ വധഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്. ഇതിന് പുറമെ അശ്ലീല സന്ദേശങ്ങളും കുടുംബത്തെ ആക്രമിക്കുമെന്നുള്ള ഭീഷണി സന്ദേശങ്ങളുമുണ്ട്. അന്താരാഷ്‌ട്ര നമ്പറുകളിൽ നിന്നാണ് പല സന്ദേശങ്ങളും വരുന്നത്. ഈ സാഹചര്യത്തിൽ തനിക്കും കുടുംബത്തിനും പോലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും ദീപക്കിന്റെ പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഡൽഹി നിഹാൽ വിഹാർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കനയ്യലാലിനെ പോലെ നിരവധി ഹിന്ദുക്കൾക്കെതിരെ ഇപ്പോൾ ആക്രമണം വർധിച്ച് വരുന്നുണ്ട്. നൂപുർ ശർമ്മയ്‌ക്കെതിരെ അത്യന്തം അപലപനീയമായ പരാമർശങ്ങളാണ് അവർ നടത്തുന്നത്. ഇതിനെതിരെയാണ് ഞങ്ങൾ ഹനുമാൻ ചാലിസ പാരായണം ചെയ്തത്. ഞങ്ങൾ ഒരു വിവാദ പരാമർശവും നടത്തിയിട്ടില്ല. എന്നാൽ ചില മാദ്ധ്യമങ്ങൾ ഇതിനെ പെരുപ്പിച്ച് കാണിച്ചു. ഇതിന് പിന്നാലെയാണ് എന്റെ നമ്പറിലേക്ക് തുടർച്ചയായി ഭീഷണി സന്ദേശങ്ങൾ വരാൻ തുടങ്ങിയത്. പലതും പാകിസ്താനിൽ നിന്നുള്ള നമ്പറുകളാണ്. ഇതോടെയാണ് പരാതി നൽകിയതെന്നും’ ദീപക് പറയുന്നു.
Comments