പാലക്കാട് : പാലക്കാട് തങ്കം ആശുപത്രിയിൽ പ്രസവത്തിന് ശേഷം നവജാത ശിശുവും അമ്മയും മരിച്ച സംഭവത്തിൽ കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ് മോർട്ടം നടത്തി. ആശുപത്രിയുടെ വീഴ്ച ആരോപിച്ചുകൊണ്ടുള്ള ബന്ധുക്കളുടെ പരാതിയിലാണ് മരിച്ച കുഞ്ഞിന്റെ അടക്കം ചെയ്ത മൃതദേഹം പുറത്തെടുത്തത്. കുഞ്ഞിന്റെ കഴുത്തിൽ പൊക്കിൾക്കൊടി ചുറ്റി വരിഞ്ഞതായി പോസ്റ്റ് മോർട്ടത്തിൽ വ്യക്തമായി. പ്രസവസമയത്ത് കുഞ്ഞിനെ വാക്വം ഉപയോഗിച്ച് പുറത്തെടുക്കാൻ ശ്രമിച്ചു എന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
ചിറ്റൂർ തത്തമംഗലം ചെമ്പകശ്ശേരി സ്വദേശി എം രഞ്ജിത്തിന്റെ ഭാര്യ ഐശ്വര്യയും (23) ആൺകുഞ്ഞുമാണ് കഴിഞ്ഞ രണ്ടുദിവസങ്ങളിലായി മരിച്ചത്. ജൂൺ 29 നാണ് പ്രസവ വേദനയെ തുടർന്ന് ഐശ്വര്യയെ ആശുപത്രിയിലാക്കിയത്. ശസ്ത്രക്രിയ മതിയെന്ന് പറഞ്ഞിട്ടും ആശുപത്രി അധികൃതർ അതിന് മുതിർന്നില്ല. ഇതാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായത് എന്ന് കുടുംബം പറയുന്നു.
പ്രസവശേഷം ഗുരുതരാവസ്ഥയിലായ ഐശ്വര്യയെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചു. എന്നാൽ തിങ്കളാഴ്ച രാവിലെ ഐശ്വര്യയും മരിച്ചു. തുടർന്ന് നാട്ടുകാരും ബന്ധുക്കളും ആശുപത്രിയിൽ പ്രതിഷേധിച്ചു. തങ്ങളെ അറിയിക്കാതെ ഐശ്വര്യയുടെ ഗർഭപാത്രം നീക്കം ചെയ്തെന്നും മരണശേഷമാണ് ഇതെല്ലാം തങ്ങൾ അറിയുന്നത് എന്നും കുടുംബം പറയുന്നു. ഐശ്വര്യയുടെ നീക്കം ചെയ്ത ഗർഭപാത്രം പോലീസ് പരിശോധനക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലവും പോസ്റ്റുമോർട്ടം റിപ്പോർട്ടും ലഭിച്ചതിന് ശേഷം പോലീസ് നടപടിയെടുക്കും.
Comments