മുംബൈ: മഹാരാഷ്ട്രയിൽ വിവിധ ഭാഗങ്ങളിൽ മഴ ശക്തമായി തുടരുന്നു. മഴ കനത്ത സാഹചര്യത്തിൽ ദേശീയ ദുരന്ത നിവാരണ സംഘത്തോട് സജ്ജരായിരിക്കാൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ നിർദ്ദേശം നൽകി.
ചീഫ് സെക്രട്ടറി മനുകുമാർ ശ്രീവാസ്തവയുമായി ചർച്ച നടത്തിയ അദ്ദേഹം എല്ലാ ജില്ലകളിലെ ഗാർഡിയൻ സെക്രട്ടറിമാരോടും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പ്രത്യേക നിർദ്ദേശം നൽകി.
വരും ദിവസങ്ങളിൽ മഴ കൂടുതൽ ശക്തമായേക്കുന്ന മുന്നറിയിപ്പ് മുന്നിൽ കണ്ട് , കൊങ്കൺ മേഖലയിലെ എല്ലാ ജില്ലകളിലെയും കളക്ടർമാരുമായി ചർച്ച നടത്തി. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഉണ്ടാവാതിരിക്കാനുള്ള മുൻകരുതലുകളെടുക്കാൻ ഉത്തരവിട്ടു.
മഴക്കെടുതി രൂക്ഷമായേക്കാൻ സാധ്യതയുള്ള ,രത്നഗിരി,താനെ,സിന്ധുദുർഗ് ജില്ലകളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പുകൾ ജനങ്ങളെ വേഗത്തിൽ അറിയിക്കാനും രക്ഷാപ്രവർത്തനം വേഗത്തിലാക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇവിടങ്ങളിൽ ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചു.
കഴിഞ്ഞ 12 മണിക്കൂറിനുള്ളിൽ 95.81 മില്ലിമീറ്റർ മഴയാണ് മുംബൈയിൽ രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Comments