പാലക്കാട് : പ്രസവത്തിന് പിന്നാലെ യുവതി മരിച്ച സംഭവത്തിൽ പാലക്കാട് തങ്കം ആശുപത്രി അധികൃതരുടെ വിശദീകരണത്തിനെതിരെ ഭർത്താവ് രഞ്ജിത്ത് രംഗത്ത്. ആശുപത്രിക്കാർ പറയുന്നത് പച്ചക്കള്ളമാണെന്നും ചികിത്സയുടെ വിവരങ്ങൾ മുൻകൂട്ടി കൃത്യമായി അറിയിച്ചില്ലെന്നും രഞ്ജിത്ത് ആരോപിച്ചു. അമ്മയുംകുഞ്ഞും മരിച്ച സംഭവത്തിൽ വീഴ്ച പറ്റിയിട്ടില്ലെന്ന് ആശുപത്രിയിലെ ഡോക്ടർമാർ വിശദീകരിച്ചതിന് പിന്നാലെയാണ് ഐശ്വര്യയുടെ കുടുംബം രംഗത്തെത്തിയത്.
ആശുപത്രി വിശദീകരണം പച്ചക്കള്ളം എന്നാണ് ഐശ്വര്യയുടെ ഭർത്താവ് രഞ്ജിത്ത് പറയുന്നത്. ചികിത്സയുടെ വിവരങ്ങൾ മുൻകൂട്ടി കൃത്യമായി അറിയിച്ചില്ല. ഐശ്വര്യയുടെ ആരോഗ്യസ്ഥിതി ഗുരുതരമായത് അറിയിച്ചില്ല. ഭീഷണിപ്പെടുത്തിയാണ് അനുമതി പത്രങ്ങളിൽ ഒപ്പ് വാങ്ങിയത് എന്നും ഗർഭപാത്രം നീക്കിയതിന് ശേഷമാണ് അറിയിച്ചത് എന്നും രഞ്ജിത്ത് പറഞ്ഞു.
ജൂലൈ 5ന് പ്രസവ തീയ്യതി നിശ്ചയിച്ചിരുന്ന ഐശ്വര്യയ്‌ക്ക് ജൂലൈ 2ന് പ്രസവവേദന വന്നപ്പോൾ തന്നെ ഡോക്ടർമാർ മാറി മാറി പരിശോധിച്ചിരുന്നു എന്നും അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തിയെന്നും ആശുപത്രി അധികൃതർ അവകാശപ്പെട്ടിരുന്നു. അമിതമായ രക്തസ്രാവമാണ് യുവതിയുടെ മരണത്തിന് കാരണമായത് എന്നായിരുന്നു ഡോക്ടർമാരുടെ വാദം. ഓപ്പറേഷൻ ചെയ്യാനുള്ള അനുമതി കുടുംബത്തിൽ നിന്ന് വാങ്ങിയെന്നും ഇവർ പറഞ്ഞിരുന്നു. എന്നാൽ ഇത് തങ്ങളെ ഭീഷണിപ്പെടുത്തി കൈപ്പറ്റിയതാണെന്നാണ് കുടുംബം പറയുന്നത്.
Comments