തിരുവനന്തപുരം: സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ പ്രസംഗം അനുചിതമെന്ന് സിപിഐ. ഭരണഘടനയെക്കുറിച്ച് സജി ചെറിയാൻ നടത്തിയ പരാമർശം ഗുരുതരമാണ്. ആരെങ്കിലും ഇതേ വിഷയവുമായി കോടതിയെ സമീപിച്ചാൽ തിരിച്ചടിക്ക് സാധ്യതയുണ്ടെന്ന് സിപിഐ വ്യക്തമാക്കി.
സജി ചെറിയാന്റെ പ്രസംഗവും ഭരണഘടനവിരുദ്ധ പരാമർശങ്ങളും നാക്കുപിഴയാണെന്ന് പറഞ്ഞ് സിപിഎം നേതാക്കൾ ന്യായീകരിക്കവേയാണ് പ്രസംഗത്തിലെ പരാമർശം നിയമപ്രതിസന്ധിക്ക് ഇടയാക്കിയേക്കുമെന്ന് സിപിഐ വിലയിരുത്തുകയും പരസ്യമായി വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തത്.
സജി ചെറിയാന്റെ പ്രസംഗത്തെ ന്യായീകരിച്ച് ഇതിനിടെ എംവി ജയരാജനും രംഗത്തെത്തിയിരുന്നു. മന്ത്രിയുടെ പ്രസംഗം വളച്ചൊടിച്ചുവെന്നാണ് എംവി ജയരാജന്റെ പ്രതികരണം. പ്രസംഗത്തെ കോൺഗ്രസ് ആയുധമാക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.
പത്തനംതിട്ട മല്ലപ്പള്ളിയിൽ നടന്ന പരിപാടിക്കിടെയായിരുന്നു സജി ചെറിയാൻ ഭരണഘടനയെ തള്ളിപ്പറഞ്ഞത്. ഇന്ത്യൻ ഭരണഘടന ജനങ്ങളെ കൊള്ളയടിക്കാൻ സഹായിക്കുന്നുവെന്ന് ഉൾപ്പെടെയുള്ള ഗുരുതര പരാമർശങ്ങളായിരുന്നു മന്ത്രിയുടെ പ്രസംഗത്തിലെ ഉള്ളടക്കം.
എന്നാൽ പ്രസംഗം വിവാദമായതോടെ താൻ ഭരണഘടനയെ വിമർശിച്ചിട്ടില്ലെന്നും ഭരണഘടനയുടെ അന്തഃസത്ത തകർക്കുന്നുവെന്നാണ് ഉദ്ദേശിച്ചതെന്നും സജി ചെറിയാൻ പ്രതികരിച്ചു. തൊട്ടുപിന്നാലെ മന്ത്രിക്ക് താങ്ങായി സിപിഎം നേതൃത്വം രംഗത്തെത്തുകയും ചെയ്തു.
Comments