കൊല്ലം: അഞ്ചൽ രാമഭദ്രൻ വധക്കേസിൽ സിപിഎം നേതാക്കൾക്ക് കുരുക്കായി മാപ്പ് സാക്ഷിയുടെ മൊഴി. വസ്ത്രങ്ങൾ കത്തിച്ചു കളയാൻ പ്രതികളോട് പാർട്ടി നേതൃത്വം ആവശ്യപ്പെട്ടുവെന്ന് കേസിലെ പത്താം പ്രതിയായിരുന്ന ശ്രീകുമാർ സിബിഐ കോടതിയിൽ മൊഴി നൽകി.
അഞ്ചൽ രാമഭദ്രൻ വധക്കേസിലെ രണ്ടാമത്തെ മാപ്പ് സാക്ഷിയാണ് സിപിഎം നേതാക്കളുടെ പങ്ക് വ്യക്തമാക്കുന്ന മൊഴി നൽകിയത്. കേസിലെ പത്താം പ്രതിയും പിന്നീട് മാപ്പ് സാക്ഷിയുമായ ശ്രീകുമാറാണ് സിബിഐ കോടതിയിൽ മൊഴി നൽകിയത്. കൊല നടത്തിയപ്പോൾ പ്രതികൾ ധരിച്ചിരുന്ന വസ്ത്രങ്ങൾ കത്തിച്ചു കളയാൻ പാർട്ടി നിർദ്ദേശിച്ചിരുന്നതായി കോടതിയിൽ ശ്രീകുമാർ പറഞ്ഞു. ഇതനുസരിച്ച് അഞ്ചൽ ഡി വൈ എഫ് ഐ യൂത്ത് സെന്ററിന് സമീപം വെച്ച് വസ്ത്രങ്ങൾ കത്തിച്ചു കളഞ്ഞതായാണ് മൊഴി.
കേസിലെ ഒന്നാം പ്രതിയായ ഗിരീഷ് കുമാറിന്റെ അടുത്ത സുഹൃത്താണ് ശ്രീകുമാർ. ഗിരീഷ് കുമാറിനെ ആക്രമിച്ചതിന്റെ വൈരാഗ്യത്തിലാണ് രാമഭദ്രനെ വെട്ടിക്കൊന്നത്. രാമഭദ്രന് പണി കൊടുക്കുമെന്ന് സിപിഎം നേതാക്കൾ ഗിരീഷ് കുമാറിന് ഉറപ്പ് നൽകിയെന്ന് ശ്രീകുമാർ ജഡ്ജിയോട് പറഞ്ഞു. സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബാബു പണിക്കർ അടക്കം പതിനെട്ട് പ്രതികളെയും കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങളും സാക്ഷി തിരിച്ചറിഞ്ഞു.
നേരത്തേ മറ്റൊരു മാപ്പ് സാക്ഷിയും എസ് ജയമോഹൻ അടക്കമുള്ള സിപിഎം നേതാക്കൾക്കെതിരെ മൊഴി നൽകിയിരുന്നു. 2010 ഏപ്രിൽ 10നായിരുന്നു കോൺഗ്രസ് നേതാവ് അഞ്ചൽ രാമഭദ്രനെ സിപിഎം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയത്.
Comments