തിരുവനന്തപുരം: സത്യപ്രതിജ്ഞാ ലംഘന വിവാദത്തിൽ മന്ത്രിസ്ഥാനത്ത് നിന്ന് രാജി വെയ്ക്കില്ലെന്ന് സജി ചെറിയാൻ. എന്തിന് രാജി വെയ്ക്കണം, എല്ലാം ഇന്നലെ പറഞ്ഞതാണല്ലോ എന്നാണ് മന്ത്രിയുടെ പ്രതികരണം. അല്പസമയം മുൻപ് എകെജി സെന്ററിൽ നടന്ന സിപിഎം അവെയ്ലബിൾ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷമാണ് മന്ത്രിയുടെ പ്രതികരണം.
സജിചെറിയാൻ ഭരണഘടനയെ അവഹേളിച്ചത് പ്രതിപക്ഷം നിയമസഭയിലടക്കം ഉയർത്തിയതിന് പിന്നാലെയാണ് സിപിഎം നേതൃത്വം തിരക്കിട്ട് യോഗം ചേർന്നത്. വിവാദത്തിന് പിന്നാലെ മന്ത്രിസ്ഥാനം രാജി വെയ്ക്കുന്നത് സർക്കാരിന് വലിയ ക്ഷീണമുണ്ടാക്കും, എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് രാജി തൽക്കാലം വേണ്ടെന്ന് തീരുമാനിച്ചതെന്നാണ് വിവരം.
ഇന്നലെ സിപിഎം വേദിയിൽ നടത്തിയ ഭരണഘടനാ വിരുദ്ധ പരാമർശം വിവാദമായതോടെ ഇതിൽ തിരുത്തലുമായി മന്ത്രി രംഗത്തെത്തിയിരുന്നു. ഭരണഘടനയെയല്ല, ഭരണകൂടം നടത്തുന്ന ഇടപെടലുകളെയാണ് വിമർശിച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.
അതേസമയം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കടുത്ത പ്രതിഷേധമാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഉയരുന്നത്. മന്ത്രിയുടെ നിയമസഭാ മണ്ഡലമായ ചെങ്ങന്നൂരിലെ എംഎൽഎ ഓഫീസിലേക്ക് യുവമോർച്ച പ്രവർത്തകർ മാർച്ച് നടത്തി.വരും മണിക്കൂറുകളിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കാനാണ് തീരുമാനം. മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര പിഴവിന് രാജി അല്ലാതെ മറ്റൊരു പോംവഴിയില്ലെന്നാണ് ബിജെപി നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. മന്ത്രിക്കെതിരെ കേസെടുക്കാൻ പോലീസിന് പ്രത്യേകം നിർദ്ദേശം നൽകണമെന്നാണ് പ്രതിപക്ഷമടക്കം ആവശ്യപ്പെടുന്നത്.
സജി ചെറിയാന്റെ രാജി ആവശ്യപ്പെട്ട് ഇന്ന് രാവിലെ നിയമസഭയിലും പ്രതിപക്ഷം ബഹളമുണ്ടാക്കിയിരുന്നു. സഭ തുടങ്ങിയ ഉടൻ തന്നെ ചോദ്യോത്തരവേള നിർത്തിവച്ച് അടിയന്തര പ്രമേയം ചർച്ച ചെയ്യണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിക്കുകയായിരുന്നു. കീഴ് വഴക്കം അതല്ലല്ലോ എന്ന് സ്പീക്കർ മറുപടി നൽകിയെങ്കിലും പ്രതിപക്ഷം ബഹളം തുടങ്ങുകയായിരുന്നു.പ്രതിഷേധത്തിനെതിരെ ഭരണപക്ഷവും രംഗത്തെത്തിയതോടെ ചോദ്യോത്തരവേളയും ശൂന്യവേളയും നിർത്തിവെച്ചു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനുമടക്കമുള്ള മുതിർന്ന സിപിഎം നേതാക്കൾ അടിയന്തിര യോഗം ചേർന്നത്.
Comments