തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമർശത്തിനും തുടർന്നുള്ള വിവാദത്തിനും പിന്നാലെ നാടകീയമായാണ് മന്ത്രി സജി ചെറിയാന്റെ രാജി. രാജി വെയ്ക്കുന്ന വേളയിലും ഭരണഘടനയെ അവഹേളിച്ചില്ല എന്നും മാദ്ധ്യമങ്ങൾ പ്രസംഗം വളച്ചൊടിക്കുകയാണ് ചെയ്തതെന്നുമുള്ള ന്യായീകരണമാണ് മന്ത്രി നടത്തിയത്. മല്ലപ്പള്ളിയിൽ നടന്ന പ്രസംഗം തെറ്റായി വ്യാഖ്യാനിക്കുകയാണ് ചെയ്തത്. ഭരണഘടനയെ ബഹുമാനിക്കുകയും ഭരണഘടനാ മൂല്യങ്ങളെ ആദരിക്കുകയും ചെയ്യുന്ന വ്യക്തിയാണ് താൻ. നിയമ സഭയിൽ ഇത് വ്യക്തമാക്കിയിരുന്നു. രാജ്യത്തെ സംരക്ഷിക്കാൻ ഇടത് പക്ഷം ശ്രമിക്കുകയാണ്. ഭരണഘടന സംരക്ഷണം ഏറ്റെടുത്ത പ്രസ്ഥാനമാണ് സിപിഎം എന്നൊക്കെയാണ് മന്ത്രി സജി ചെറിയാന്റെ വാദം.
സ്വാതന്ത്ര്യത്തിന് ശേഷമുളള കാലങ്ങളിൽ ഭരണഘടനയിൽ വിഭാവനം ചെയ്തിട്ടുള്ള ജനാധിപത്യവും പൗരസ്വാതന്ത്ര്യവും പല ഘട്ടങ്ങളിലായ് ലംഘിക്കപ്പെട്ടിട്ടുണ്ടെന്നും ഇത്തരം ഘട്ടങ്ങളിൽ അതിനെ തടയിടാൻ താൻ ഉൾപ്പെടുന്ന പ്രസ്ഥാനം അഭിമാനകരമായ പങ്ക് വഹിച്ചുവെന്നും സജി ചെറിയാൻ പറഞ്ഞു. ഇപ്പോഴും ഭരണഘടനയെ സംരക്ഷിക്കുകയാണ് ഇടത് പ്രസ്ഥാനം. കോൺഗ്രസ് കൊണ്ടുവന്ന അടിയന്തരാവസ്ഥ കാലത്തും മോദി സർക്കാർ കൊണ്ടുവന്ന പൗരത്വഭേദഗതിയും ജമ്മുകശ്മീരിന്റെ 370 വകുപ്പ് എടുത്ത് കളഞ്ഞതുമടക്കമുള്ള വിഷയങ്ങളിൽ ജനകീയ സമരം നടത്താൻ ഇടത് പ്രസ്ഥാനം മുന്നിട്ട് നിന്നു. ബിജെപിയും കോൺഗ്രസും പല തവണ ഭരണഘടനയുടെ മൂല്യങ്ങൾ ലംഘിച്ചിട്ടുണ്ട് എന്നിങ്ങനെ എഴുതികൊടുത്ത കുറേ ന്യായീകരണങ്ങൾ മാത്രമാണ് സജി ചെറിയാൻ പത്ര സമ്മേളനത്തിൽ നടത്തിയത്.
എന്നാൽ പ്രസംഗത്തിൽ പറഞ്ഞതിനെ തള്ളിപ്പറയുവാനോ തെറ്റ് പറ്റി എന്ന് സമ്മതിച്ച് മാപ്പ് പറയുവാനോ സജി ചെറിയാൻ ശ്രമിച്ചില്ല. താൻ ഭരണഘടനയെ അവഹേളിച്ചിട്ടില്ല എന്നും തന്റെ ഭാഷാ ശൈലിയിൽ രാജ്യത്ത് നടക്കുന്ന ഭരണകൂടത്തിന്റെ തെറ്റുകളെ ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തതെന്നുമുള്ള ന്യായീകരണം മാത്രമാണ് രാജി പ്രഖ്യാപിക്കുമ്പോഴും സജി ചെറിയാൻ നടത്തിയത്. പ്രസംഗത്തിന്റെ ചില ഭാഗങ്ങൾ മാത്രം അടർത്തിയെടുത്ത് മാദ്ധ്യമങ്ങൾ വളച്ചൊടിച്ചതാണ് എന്ന തന്റെയും പാർട്ടിയുടെയും ന്യായീകരണത്തിൽ ഉറച്ച് നിന്നുകൊണ്ട് തന്നെയാണ് സജി ചെറിയാൻ രാജി പ്രഖ്യാപിച്ചത്. പറഞ്ഞതിൽ യാതൊരു തെറ്റുമില്ലെന്നും പാർട്ടിയ്ക്കും സർക്കാരിനും തന്റെ അതേ നിലപാടാണെന്നും ഉറപ്പിച്ചു പറയുക തന്നെയാണ് തന്റെ സമീപനത്തിലൂടെ സജി ചെറിയാൻ വ്യക്തമാക്കിയത്. ഇടത്പക്ഷ പ്രസ്ഥാനവും പാർട്ടി പ്രവർത്തകരും ഭരണഘടനയ്ക്ക് യാതൊരു വിലയും നൽകുന്നില്ല എന്നതിന്റെ തെളിവാണ് ഒരു കുറ്റബോധവും ഇല്ലാത്ത ന്യായീകരണങ്ങൾ തെളിയിക്കുന്നത്.
Comments