ദുബായ്: അവധിക്കാലത്ത് കുട്ടികൾക്ക് ജോലി ചെയ്യാനുള്ള അനുമതി നൽകി യുഎഇ സർക്കാർ. 15 വയസ്സ് തികഞ്ഞ വിദ്യാർത്ഥികൾക്കാണ് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അവധിക്കാലത്ത് ജോലി ചെയ്യാൻ അനുമതി നൽകിയത്. കർശന നിബന്ധനകളോടെയാണ് അനുമതി.
യുഎഇ സർക്കാർ ഉത്തരവ് പ്രകാരം ജോലി ചെയ്തു തൊഴിൽ പരിചയം നേടുന്നതിനൊപ്പം പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റും ലഭിക്കും. മാതാപിതാക്കളുടെ സമ്മത പത്രത്തോടെ മൂന്നു മാസത്തേക്കുള്ള തൊഴിൽ കരാറിൽ വിദ്യാർഥികൾക്ക് ഏർപ്പെടാമെന്നാണ് നിർദേശം. ജോലിയുടെ സ്വഭാവം കരാറിൽ വ്യക്തമാക്കണം. വേതനം, വാരാന്ത്യ അവധി, പ്രതിദിന ജോലി സമയം എന്നിവയും കരാറിൽ രേഖപ്പെടുത്തണം. കർശന വ്യവസ്ഥകൾ വച്ച് വിദ്യാർഥികളെ തൊഴിലെടുപ്പിക്കാൻ പാടില്ല. അവർക്കുള്ള തൊഴിൽപരിശീലനങ്ങൾക്കും മന്ത്രാലയം പരിധി നിശ്ചയിച്ചിട്ടുണ്ട്.
ഫാക്ടറികളിൽ രാത്രി സമയത്ത് ജോലി ചെയ്യിക്കരുത്. രാത്രി 8 മുതൽ രാവിലെ 6 വരെ തൊഴിൽ പരിശീലനം പാടില്ല. 6 മണിക്കൂറാണ് പരമാവധി തൊഴിൽ സമയം. ഭക്ഷണം, പ്രാർത്ഥന തുടങ്ങിയ കാര്യങ്ങൾക്ക് ഒരു മണിക്കൂർ അനുവദിക്കാം. വിശ്രമം നൽകാതെ തുടർച്ചയായി 4 മണിക്കൂർ പണിയെടുപ്പിക്കരുതെന്നും നിർദേശമുണ്ട്. പരിശീലനസമയം തൊഴിൽ സമയമായി കണക്കാക്കിയുള്ള വേതനം നൽകണം.
3 മാസത്തെ ജോലിയോ തൊഴിൽ പരിശീലനമോ പൂർത്തിയാക്കി പുറത്തിറങ്ങുന്ന കുട്ടികൾക്ക് തൊഴിൽ പരിചയ/പരിശീലന സർട്ടിഫിക്കറ്റ് സ്ഥാപനം നൽകണം. ഈ കാലയളവിലെ ഇവരുടെ തൊഴിൽ വിലയിരുത്തണം. എന്നാൽ അവധിക്കാലത്തുള്ള തൊഴിൽ, പരിശീലനങ്ങൾക്ക് സേവനകാല ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടാവില്ല. തൊഴിൽ കരാറിലുള്ള അവധിയല്ലാതെ മറ്റു അവധി ദിനങ്ങളും ഇക്കാലയളവിൽ അനുവദിക്കില്ലെന്നും അധികൃതർ അറിയിച്ചു.
Comments