തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ച് സജി ചെറിയാൻ രാജിവെച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എന്നാൽ ഭരണഘടനയെ അവഹേളിച്ചും ഭരണഘടനാ ശിൽപ്പികളെ അപകീർത്തിപ്പെടുത്തിക്കൊണ്ടും നടത്തിയ പരാമർശം പിൻവലിക്കാൻ അദ്ദേഹമോ പാർട്ടിയോ തയ്യാറാകാത്തത് അത്ഭുതപ്പെടുത്തുന്നു. ഇപ്പോഴും പ്രസംഗത്തെ മാദ്ധ്യമങ്ങൾ വളച്ചൊടിച്ചുവെന്നാണ് സജി ചെറിയാൻ പറയുന്നത്. സജി ചെറിയാന്റെ വാക്കുകൾ കേരളം മുഴുവൻ കേട്ടതാണ്. എന്നിട്ടും പരാമർശത്തിൽ ഉറച്ചു നിൽക്കുന്നുവെന്നാണ് അദ്ദേഹം പറയുന്നത് എന്നും വി.ഡി സതീശൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
രാജി സ്വതന്ത്ര്യ തീരുമാനം ആണെന്നും, പാർട്ടിയോ മുഖ്യമന്ത്രിയോ രാജിവയ്ക്കാൻ നിർദ്ദേശിച്ചിട്ടില്ലെന്നുമാണ് സജി ചെറിയാൻ പറയുന്നത്. അതിനർത്ഥം ഭരണഘടനയെ തള്ളിപ്പറഞ്ഞുകൊണ്ടുള്ള പരാമർശത്തെ പാർട്ടി അംഗീകരിക്കുന്നു എന്നതാണ്. പ്രസംഗത്തിലുള്ള അപകടകരമായ കാര്യങ്ങളിലുള്ള അതിശക്തമായ പ്രതിഷേധം കൊണ്ടാണ് അദ്ദേഹം രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടത്. എന്തുകൊണ്ടാണ് ഇത്തരം കാര്യങ്ങളിൽ പാർട്ടിയോ സിപിഎമ്മോ നിലപാട് സ്വീകരിക്കാത്തത് എന്നും വി.ഡി സതീശൻ ചോദിച്ചു.
അംബേദ്കറെപോലുള്ള ഭരണഘടനാ ശിൽപ്പികളെ അപകീർത്തിപ്പെടുത്തുകയാണ് സജി ചെറിയാൻ ചെയ്തത്. ബ്രിട്ടീഷുകാർ പറഞ്ഞത് അതേപടി പകർത്തിയെഴുതിയെന്നാണ് സജി ചെറിയാൻ പറയുന്നത്. മൂന്ന് വർഷക്കാലം നീണ്ടു നിന്ന ഭരണഘടനാ അസംബ്ലിയുടെ പ്രവർത്തനങ്ങളെ പോലും അദ്ദേഹം തള്ളിപ്പറഞ്ഞു. ഇപ്പോഴും പ്രസംഗത്തെ അദ്ദേഹം തള്ളിപ്പറയുന്നില്ല. മാദ്ധ്യമങ്ങൾ വാക്കുകൾ വളച്ചൊടിച്ചെന്നാണ് ഇപ്പോഴും പറയുന്നത്. ഇത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
രാജിയ്ക്ക് ശേഷം മല്ലപ്പള്ളി പ്രസംഗത്തെ ന്യായീകരിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്. ഭരണഘടനയെ തള്ളിപ്പറയുന്ന സജി ചെറിയാൻ എംഎൽഎ സ്ഥാനവും രാജിവയ്ക്കണം. സജി ചെറിയാനെതിരെ നിയമനടപടി സ്വീകരിക്കണം. സംഭവത്തിൽ മുഖ്യമന്ത്രി മൗനം പാലിക്കുന്നതിന്റെ കാരണം എന്താണെന്നും വി.ഡി സതീശൻ ചോദിച്ചു.
Comments