തിരുവനന്തപുരം: പാർട്ടി അണികൾക്ക് മുന്നിൽ ആവേശഭരിതനായി നടത്തിയ ഭരണഘടനാ വിരുദ്ധ പരാമർശത്തിന്റെ പേരിൽ ചെങ്ങന്നൂർ എം എൽ എ സജി ചെറിയാൻ മന്ത്രിപദം രാജി വെച്ചു. ന്യായീകരണങ്ങളിൽ കടിച്ചു തൂങ്ങി പിടിച്ചു നിൽക്കാനുള്ള ശ്രമങ്ങൾക്ക് സിപിഎം കേന്ദ്ര നേതൃത്വവും ഗത്യന്തരമില്ലാതെ ചുവപ്പ് കൊടി കാണിച്ചതോടെ അനിവാര്യമായ രാജിയിലേക്ക് സജി ചെറിയാൻ എത്തപ്പെടുകയായിരുന്നു. മല്ലപ്പള്ളിയിൽ സജി ചെറിയാൻ നടത്തിയ ഭരണഘടനാ വിരുദ്ധ പരാമർശം അടങ്ങിയ പ്രസംഗം ആദ്യം പുറത്തുവിട്ടത് ജനം ടിവിയായിരുന്നു.
ജനം ടിവി വാർത്ത പുറത്തുവിട്ടതിന് പിന്നാലെ സജി ചെറിയാനെതിരെ ശക്തമായ പ്രതികരണങ്ങളുമായി ബിജെപി നേതാക്കൾ രംഗത്ത് വന്നു. തുടർന്ന് മറ്റ് മുഖ്യധാരാ മാദ്ധ്യമങ്ങളും വിഷയം ഏറ്റെടുത്തു. ദേശീയ മാദ്ധ്യമങ്ങളിലും വിഷയം ചർച്ചയായതോടെ, വിഷയം ദേശീയ ശ്രദ്ധയിലേക്ക് എത്തി. സംസ്ഥാനത്ത് ബിജെപി, യുവമോർച്ച, എബിവിപി തുടങ്ങിയ സംഘടനകൾ പ്രക്ഷോഭത്തിന്റെ നേതൃത്വം ഏറ്റെടുത്തു.
നാഴികയ്ക്ക് നാൽപ്പത് വട്ടം ഭരണഘടന എന്ന് മുറവിളി കൂട്ടുന്ന സിപിഎം- സിപിഐ ദേശീയ നേതൃത്വങ്ങൾക്ക് സജി ചെറിയാൻ വിഷയത്തിൽ ഉത്തരം മുട്ടി. എല്ലാം സംസ്ഥാന നേതൃത്വം തീരുമാനിക്കുമെന്ന് നിസ്സഹായനായി പറയേണ്ടുന്ന ഗതികേടിലേക്ക് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എത്തിച്ചേർന്നു. ഇടത് പാർട്ടികൾ ഇന്ത്യൻ സ്വാതന്ത്ര്യത്തിനും, സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കും ദേശീയതയ്ക്കും എതിരെ നടത്തിയ മുൻകാല പരാമർശങ്ങൾ, കൽക്കട്ട തിസീസ് ഉൾപ്പെടെ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിൽ വിവിധ പ്ലാറ്റ്ഫോമുകളിൽ ചർച്ചയായി.
സജി ചെറിയാനെതിരെ കോടതികളിൽ കേസുകൾ എത്താൻ തുടങ്ങിയതോടെ ന്യായീകരണങ്ങളുടെ പേരിൽ പിടിച്ചു നിൽക്കാനാവില്ല എന്ന തിരിച്ചറിവിലേക്ക് സിപിഎം നേതൃത്വം എത്തിച്ചേർന്നു. സജി ചെറിയാന്റെ രാജി മാത്രമാണ് തത്കാലത്തേക്കെങ്കിലും പാർട്ടിക്ക് പിടിച്ചു നിൽക്കാനുള്ള പഴുത് നൽകുക എന്ന അവസ്ഥാവിശേഷം സംജാതമായി. ഇതോടെ സജി ചെറിയാൻ രാജി വെക്കുകയായിരുന്നു.
ഭരണഘടനയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു ജനപ്രതിനിധി ആ ഭരണഘടനയെ അവഹേളിച്ചതിന്റെ പേരിൽ തന്നെ മന്ത്രിസ്ഥാനം രാജി വെക്കേണ്ടുന്ന നാണം കെട്ട അവസ്ഥയിലേക്ക് സിപിഎമ്മിനെ എത്തിക്കുക എന്ന, ദേശീയതയിൽ ഊന്നിയ ചരിത്രപരമായ നിയോഗം ജനം ടിവിയിലേക്ക് എത്തിച്ചേരുകയായിരുന്നു. ഈ അവസരത്തിലും, തന്റെ പ്രസ്താവന പിൻവലിക്കാനോ, എം എൽ എ സ്ഥാനം രാജി വെക്കാനോ സജി ചെറിയാൻ തയ്യാറാകുന്നില്ല എന്ന സാഹചര്യം വരും നാളുകളിലും കേരള രാഷ്ട്രീയത്തെ പ്രക്ഷുബ്ദ്ധമാക്കും എന്നുറപ്പാണ്.
Comments