ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരർ കീഴടങ്ങിയ യുവാക്കളുടെ വിവരങ്ങൾ പുറത്തു വിട്ട് സുരക്ഷാ സേന. ലഷ്കർ ഇ ത്വയ്ബയിൽ ചേർന്ന് പ്രവർത്തിക്കുന്നവരാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു. കീഴടങ്ങിയ ശേഷം സുരക്ഷാ സേന ഇവരിൽ നിന്നും വിശദാംശങ്ങൾ തേടിയിരുന്നു.
റെഷിപുര സ്വദേശി നദീം അബ്ബാസ് ഭട്ട്, മിർപുര സ്വദേശി കഫീൽ എന്നിവരാണ് കീഴടങ്ങിയത്. ഇരുവരും അടുത്തിടെയാണ് ഭീകര സംഘടനയിൽ ചേർന്നത്. സമൂഹമാദ്ധ്യമങ്ങൾ വഴിയാണ് ഇവർ ഭീകര സംഘടനയിലേക്ക് ആകർഷിക്കപ്പെട്ടത്. ലഷ്കർ ഇ ത്വയ്ബയിൽ ചേർന്നതിന് പിന്നാലെ മുഖ്യധാരയിൽ നിന്നും ഇവർ വിട്ടുനിന്നിരുന്നു. ഇതിൽ ഇരുവരുടെയും മാതാപിതാക്കൾ അതീവ ദു:ഖിതരായിരുന്നുവെന്നും സുരക്ഷാ സേന വ്യക്തമാക്കി.
രാവിലെയോടെയാണ് രണ്ട് യുവാക്കളും സുരക്ഷാ സേനയ്ക്ക് മുൻപാകെ കീഴടങ്ങിയത്. ജില്ലയിലെ കുൽഗാം, ഹദിഗാം മേഖലകളിൽ ഭീകരരുടെ സാന്നിദ്ധ്യമുള്ളതായി സുരക്ഷാ സേനയ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന സ്ഥലത്ത് എത്തിയത്. ഗ്രാമങ്ങളിലെ വീടുകളിൽ പരിശോധന നടത്തുന്നതിനിടെ ഇരുവരും സുരക്ഷാസേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
ഇതിനിടെ ഇവരുടെ മാതാപിതാക്കൾ സ്ഥലത്ത് എത്തി. ഭീകരവാദത്തിൽ നിന്നും തിരികെ ജീവിതത്തിലേക്ക് മടങ്ങണമെന്ന ഇവരുടെ ആവശ്യം അനുസരിച്ച് ഇരുവരും കീഴടങ്ങുകയായിരുന്നു.
Comments