കൊളംബോ : രാജ്യത്തേക്ക് വിദേശ നാണ്യം കൊണ്ട് വരുന്നതിനായി വിനോദ സഞ്ചാര മേഖലയെ ശക്തിപ്പെടുത്താൻ റോഡ് ഷോകൾ സംഘടിപ്പിക്കുമെന്ന് ടൂറിസം മന്ത്രി ഹാറിൻ ഫെർനാഡോ . വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിന് അഞ്ച് പ്രധാന ഇന്ത്യൻ നഗരങ്ങളിലാണ് ഷോ സംഘടിപ്പിക്കുക.
കടുന്ന സാമ്പത്തിക പ്രതിസന്ധിയാണ് നിലവിൽ ശ്രീലങ്ക നേരിടുന്നത്. കൊറോണ വ്യാപനം രാജ്യത്തിന്റെ വിനോദ സഞ്ചാര മേഖലയെ ഒന്നാകെ തകർക്കുകയായിരുന്നു.22 ദശലക്ഷം ജനങ്ങളാണ് രാജ്യത്ത് ഉള്ളത്. എന്നാൽ ഇവർക്ക് ആവശ്യമായ മരുന്ന് , ഭക്ഷണം ,ഇന്ധനം എന്നിവ പോലും ഇറക്കുമതി ചെയ്യാൻ സാധിക്കാത്ത അവസ്ഥയിലാണ് സർക്കാർ. വിദേശ കറൻസിയുടെ വരവ് കുറഞ്ഞതാണ് ഇതിൽ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.
അതേസമയം ശ്രീലങ്കയിൽ ഈ വർഷം ആദ്യത്തെ അഞ്ച് മാസം 61,951 ഇന്ത്യൻ വിനോദസഞ്ചാരികൾ എത്തിയതായി ആണ് കണക്കുകൾ. ഈ സാഹചര്യം തിരികെ പിടിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. നിലവിൽ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ഒരുപരിതി വരെ കുറയണം എങ്കിൽ വിനോദ സഞ്ചാര മേഖല ശക്തിപ്രാപിക്കണം എന്ന് അധികൃതർ വ്യക്തമാക്കുന്നു.
‘ഇന്ത്യ തങ്ങൾക്ക് ഒരു പ്രധാന വിപണിയാണ്. ബ്രിട്ടൻ ഉൾപ്പെടെയുള്ള ചില രാജ്യങ്ങൾ ശ്രീലങ്കയിലേക്കുള്ള അത്യാവശ്യ യാത്രകൾ മാത്രം നടത്തണമെന്ന് പൗരന്മാരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ വർഷം ആവസാനത്തോടെ ഒരു ദശലക്ഷത്തോളം വിനോദ സഞ്ചാരികൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ‘ ടൂറിസം മന്ത്രി പറഞ്ഞു.
അതേസമയം രാജ്യത്തെ ഇന്ധനം ഉൾപ്പെടെ തീർന്നതിനാൽ ശ്രീലങ്കയിൽ ജീവനക്കാരോട് വീട്ടിൽ ഇരുന്നു ജോലി ചെയ്യാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതിന് പുറമെ സ്കൂളുകൾക്ക് നൽകിയ അവധിയും നീട്ടിയിരുന്നു. ഇതിൽ നിന്നെല്ലാം കരകയറാൻ പുതിയ പദ്ധതികൾ ആവിഷ്ക്കരിക്കാനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ. ഓഗസ്റ്റിൽ ഇതുമായി ബന്ധപ്പെട്ട പദ്ധതികൾ പ്രഖ്യാപിക്കാനാണ് സാധ്യത.
Comments