തിരുവനന്തപുരം: രാജി വെച്ച സജി ചെറിയാന്റെ വകുപ്പുകൾ മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റെടുക്കുന്നതോടെ മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നത് 19 വകുപ്പുകൾ.ഫിഷറീസും സാംസ്കാരികവും പോലെ ദൈനംദിന ഇടപെടൽ വേണ്ട വകുപ്പുകൾ മുഖ്യമന്ത്രി തന്നെ കൈയ്യടക്കുന്നതിൽ പാർട്ടിയിലും അസ്വാരസ്യം തലപൊക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ
നിലവിൽ പൊതുഭരണം, ആഭ്യന്തരം, ആസൂത്രണം, ശാസ്ത്രസാങ്കേതികപരിസ്ഥിതി, മലിനീകരണ നിയന്ത്രണം, ഐടി, മെട്രോ റെയിൽ, വിമാനത്താവളങ്ങൾ,വിജിലൻസ്, ഫയർ ഫോഴ്സ്, ജയിൽ, സൈനിക ക്ഷേമം, അന്തർ നദീജല, ഇൻലന്റ് നാവിഗേഷൻ, ന്യൂനപക്ഷ ക്ഷേമം, നോർക്ക, ഇലക്ഷൻ തുടങ്ങിയ 17 വകുപ്പുകളാണ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നത്.
സജി ചെറിയാന്റെ രാജിയോടെ അംഗബലം കുറഞ്ഞ 20 അംഗ മന്ത്രിസഭയിൽ 19 ഓളം വകുപ്പുകൾ മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യുന്നത് എങ്ങനെയാണെന്ന ചോദ്യങ്ങളും പലഭാഗത്ത് നിന്ന് ഉയരുന്നുണ്ട്. ഇത്രയധികം വകുപ്പുകൾ ഒരാൾ തന്നെ കൈകാര്യം ചെയ്യുന്നത് വകുപ്പുകളിലെ നടപടികൾ വൈകുന്നതിനും നിരവധി പ്രതിസന്ധികൾക്കും കാരണമാകുമെന്ന് രാഷ്ട്രീയ നിരീക്ഷർ ചൂണ്ടിക്കാണിക്കുന്നു.
ആലപ്പുഴ സിപിഎമ്മിൽ ഒന്നാമനായ സജി ചെറിയാനെതിരായി ഉയർന്ന് വന്നിരിക്കുന്ന വിവാദങ്ങൾ നിയമത്തിന്റെ വഴിയിലൂടെ തീർത്ത് തിരിച്ച് മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തിക്കാനുള്ള സിപിഎമ്മിന്റെ പ്രതീക്ഷയും പകരം മന്ത്രിയെ നിയമിക്കാത്തതിന് കാരണമായി പറയുന്നു. പിണറായിയുടെ അടുപ്പക്കാരനായി അറിയപ്പെടുന്ന സജി ചെറിയാനെ അധികകാലം പുറത്തിരുത്താൻ മുഖ്യമന്ത്രിയ്ക്കും കൂട്ടർക്കും താൽപര്യമില്ല.ഇത് കൊണ്ട് തന്നെ നിയമത്തിന്റെ പഴുതുകൾ കണ്ടെത്തി സജി ചെറിയാന് വീണ്ടും മന്ത്രിപദം നൽകാനുള്ള നീക്കങ്ങളാണ് അണിയറയിൽ നടക്കുന്നത്.ഇതിനായി നിയമോപദേശം വരെ തേടി കഴിഞ്ഞുവെന്നാണ് വിവരം.
അതേസമയം വിവാദങ്ങൾ തുടർക്കഥയായ സർക്കാരിന്റെ സർക്കാരിന്റെ മുഖം രക്ഷിക്കാനായുള്ള വഴിയായാണ് സിപിഎം സജി ചെറിയാന്റെ രാജിയെ കാണുന്നത്. നിയമനടപടിയിലൂടെ മന്ത്രിക്കസേര തെറിക്കുന്നതിന് പകരം രാജി വെച്ച് പുറത്ത് പോയി ജനങ്ങളിൽ ആ രീതിയിൽ മതിപ്പ് സൃഷ്ടിക്കാമെന്ന വ്യാമോഹവും പാർട്ടിക്കുണ്ട്.എന്നാൽ വിവാദ പ്രസംഗത്തിന്റെ പേരിൽ സജി ചെറിയാനെതിരെ കേസെടുത്തത് സർക്കാരിന് തിരിച്ചടിയാകും
സർക്കാരും മുഖ്യമന്ത്രിയും അഭിമുഖീകരിക്കുന്ന രാഷ്ട്രീയ വിവാദങ്ങളെ ന്യായീകരിക്കാൻ വേദികളിൽ നിന്ന് വേദികളിലേക്ക് ഓടുന്നതിനിടെയായിരുന്നു സജി ചെറിയാന്റെ മന്ത്രിക്കസേര തെറിപ്പിച്ച പ്രസംഗം.
Comments