പത്തനംതിട്ട : മുൻമന്ത്രി സജി ചെറിയാന്റെ വിവാദമായ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിനെതിരായ പരാതിയിൽ പോലീസ് കേസെടുത്തു. പ്രിവൻഷൻ ഓഫ് ഇൻസൾട്ട് ടു നാഷണൽ ഓണർ ആക്ടിലെ രണ്ടാം വകുപ്പ് പ്രകാരമാണ് കേസെടുത്തത്. കീഴ് വായ്പൂർ പോലീസാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചെന്ന പരാതിയിൽ കേസെടുക്കണമെന്ന് തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പോലീസിന് നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രസംഗത്തിന്റെ വീഡിയോ ദൃശ്യം പരിശോധിച്ച ശേഷം പോലീസ് നടപടി സ്വീകരിച്ചത്.
മല്ലപ്പള്ളിയിൽ നടന്ന പാർട്ടി പരിപാടിയിലാണ് ഭരണഘടനയെ അവഹേളിക്കുന്ന തരത്തിൽ സജി ചെറിയാൻ പ്രസംഗിച്ചത്. പിന്നാലെ വിവാദ പ്രസംഗത്തിനെതിരെ വലിയ ജനരോഷം ഉയർന്നു.ബിജെപിയും കോൺഗ്രസും വിമർശനം കടുപ്പിക്കുകയും പ്രതിഷേധങ്ങൾ വ്യാപമാകുകയും ചെയ്തതോടെ ഇന്നലെ സജിചെറിയാൻ രാജി പ്രഖ്യാപിക്കുകയായിരുന്നു. പിന്നാലെ മുൻമന്ത്രിക്കെതിരെ ഭരണഘടനയെ അവഹേളിച്ചെന്ന പരാതിയിൽ കേസെടുക്കണം എന്ന് കോടതിയും നിർദ്ദേശിച്ചു.കോടതി നിർദേശിച്ചാൽ 24 മണിക്കൂറിനുള്ളിൽ കേസടുക്കണം. ഈ മാനദണ്ഡത്തന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇന്ന് തന്നെ നടപടിയിലേക്ക് കടന്നത്.
അതേസമയം നിലവിൽ ക്രിമിനൽ നടപടി നേരിടുന്ന സാഹചര്യത്തിൽ എംഎൽഎ സ്ഥാനം രാജിവക്കെണ്ടതായി വരുമെന്ന് നിയമ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ മന്ത്രിയുടെയും എം എൽ എ യുടെയും സത്യ പ്രതിജ്ഞ വ്യത്യസ്തമാണെന്നാണ് മുൻമന്ത്രിയെ അനുകൂലിക്കുന്നവരുടെ വാദം. കേസ് കോടതിയുടെ പരിഗണനയിൽ ആയതിനാൽ തുടർ നടപടിയും നിർണ്ണായകമായിരിക്കും.
സജി ചെറിയാൻ മന്ത്രിസ്ഥാനം രാജി വെച്ചെങ്കിലും വിവാദം ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചർച്ച ചെയ്യും. സജി ചെറിയാൻ രാജിവെച്ചതോടെ ആ വകുപ്പ് കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രിയാണ്. നിലവിൽ മറ്റൊരു മന്ത്രിക്ക് അധിക ചുമതല ആയി വകുപ്പുകൾ നൽകാനാണ് സാധ്യത.
Comments