ലക്നൗ : ഉത്തർപ്രദേശിൽ മദ്രസകളിൽ പഠിക്കാനുള്ള പുതുതലമുറയുടെ താത്പര്യം കുറയുന്നതായി റിപ്പോർട്ട്. സെക്കൻഡറി, സീനിയർ സെക്കൻഡറി ക്ലാസുകളിൽ രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളുടെ എണ്ണത്തിൽ കഴിഞ്ഞ ആറ് വർഷത്തിനിടെ മൂന്ന് ലക്ഷത്തിലധികം കുറവുണ്ടായതായി മദ്രസ വിദ്യാഭ്യാസ കൗൺസിലിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
2016ൽ യുപിയിൽ സെക്കൻഡറി, സീനിയർ സെക്കൻഡറി ക്ലാസുകളിലായി 4,22,627 വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്തിരുന്നു. ഈ വർഷം ഇത് 1,63,999 ആയി കുറഞ്ഞു. അതായത് ആറ് വർഷത്തിനിടെ മൂന്ന് ലക്ഷത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്.
ഗുണനിലവാരമുള്ള വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്, ലഭിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പ്രാധാന്യമില്ലായ്മ എന്നിവയാണ് മദ്രസകളിൽ പഠനത്തിലുള്ള വിദ്യാർത്ഥികളുടെ താത്പത്യം കുറയ്ക്കുന്നത്. യുപി മദ്രസ ശിക്ഷാ പരിഷത്തിന് ഇതുവരെ ഒരു സർവ്വകലാശാലയിൽ നിന്നും അഫിലിയേഷനോ കോഴ്സുകളുടെ അംഗീകാരമോ നേടാനായിട്ടില്ല. ഇക്കാരണത്താൽ തന്നെ മദ്രസ സർട്ടിഫിക്കേറ്റിന് ഒരു പ്രാധാന്യവുമില്ല.
2016ൽ 4,22,667 കുട്ടികളാണ് മദ്രസ ബോർഡ് പരീക്ഷകളിൽ രജിസ്റ്റർ ചെയ്തത്. 2017 ൽ ഇത് 3,71,052 കുട്ടികളായി കുറഞ്ഞു. 2018ൽ 2,70,755 കുട്ടികളാണ് രജിസ്റ്റർ ചെയ്തതെങ്കിൽ, 2019-ൽ ഇത് 2,6,337 ആയി. 2020-ൽ 1,82,259 വിദ്യാർത്ഥികളായപ്പോൾ 2021-ൽ ഈ എണ്ണം 1,82,000 ആയി. 2022-ൽ രജിസ്റ്റർ ചെയ്തത് 1,63,999 വിദ്യാർത്ഥികളാണ് എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
മദ്രസകളിൽ നിന്ന് പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്ന വിദ്യാർത്ഥികൾക്ക് അവരുടെ സർട്ടിഫിക്കേറ്റുകൾ കൊണ്ടുപോയാൽ ജോലി ലഭിക്കുന്നില്ല. ഈ സാഹചര്യത്തിൽ മദ്രസ വിദ്യാഭ്യാസം തൊഴിൽ അധിഷ്ഠിതമാക്കാനുള്ള തീരുമാനങ്ങൾ പുരോഗമിക്കുകയാണ്.
Comments