തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി നിയമസഭയിൽ ചർച്ചയാക്കി പ്രതിപക്ഷം. സർക്കാർ സമ്പൂർണ പരാജയമാണെന്നും കേരളം പരിതാപകരമായ അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു.ബജറ്റിനു പുറത്ത് കടം പോവരുതെന്നു കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പുണ്ട്. എന്നാൽ ബജറ്റിൽ പറയുന്ന കണക്കുകളിൽ നിന്നും വിരുദ്ധമായി കടം വർദ്ധിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
വരുമാന വർദ്ധനവ് ഇല്ലെന്നും അപകടകരമായ അവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജി എസ് ടി വരുമാനം വർദ്ധിപ്പിച്ചാൽ ഗുണം ലഭിക്കുമായിരുന്നു. അത് ചെയ്തില്ല. വാറ്റ് നികുതി സംവിധാനം ആണ് സർക്കാർ തുടരുന്നത്. 2011 ൽ യു ഡി എഫ് 15 ലക്ഷം പേർക്ക് അധികം പെൻഷൻ നൽകി.15000 കോടിയുടെ നികുതി സർക്കാർ പിരിച്ചു കിട്ടാനുണ്ട് കുടിശ്ശിക പിരിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
കിഫ്ബി വരുമാനം വർദ്ധിപ്പിക്കാൻ മോട്ടോർ വാഹന നികുതി വർദ്ധിപ്പിച്ചു. സാമൂഹ്യ സുരക്ഷ പെൻഷൻ നൽകുന്ന കമ്പനിയ്‌ക്ക് നൽകിയ പിന്തുണ സർക്കാർ പിൻവലിച്ചു. ഇന്ത്യയിലെ സാമ്പത്തിക പിന്നോക്ക അവസ്ഥയിൽ ഉള്ള രണ്ടാമത്തെ സംസ്ഥാനം ആണ് കേരളം, വൈകാതെ ഒന്നാം സ്ഥാനത്ത് എത്തുമെന്ന് അദ്ദേഹം പരിഹസിച്ചു.
കിഫ്ബിയുടെ പരസ്യത്തിനായി സർക്കാർ നടത്തുന്ന ധൂർത്തിനെയും പ്രതിപക്ഷനേതാവ് വിമർശിച്ചു. സർക്കാരിന്റെ തെറ്റായ സാമ്പത്തിക നയത്തിൽ പ്രതിപക്ഷം അടിയന്തര പ്രമേയത്തിനും നോട്ടീസ് നൽകിയിരുന്നു. എന്നാൽ, സ്പീക്കർ അടിയന്തരപ്രമേയത്തിന് അനുമതി നൽകിയില്ല.
Comments