ഹൈദരാബാദ്: തെലങ്കാനയിൽ മൂന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിലായി. ഇരുന്നൂറോളം യുവാക്കൾക്ക് തീവ്രവാദ പരിശീലനം നൽകിയവരാണ് നിസാമാബാദ് പോലീസിന്റെ പിടിയിലായത്. വിവിധ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വിശദമായി പരിശോധന നടത്തിയത്തിന്റെ ഭാഗമായാണ് ഇവർ പിടിയിലായതെന്ന് സിസാമാബാദ് പോലീസ് കമ്മീഷണർ കെആർ നാഗരാജു അറിയിച്ചു.
ഷെയ്ഖ് ഷാഹ്ദുള്ള, മുഹമ്മദ് ഇമ്രാൻ, മുഹമ്മദ് അബ്ദുൾ മൊബീൻ എന്നിവരാണ് അറസ്റ്റിലായ പിഎഫ്‌ഐ പ്രവർത്തകർ. വിദ്വേഷം വളർത്തുക, ഗൂഢാലോചന നടത്തുക, എന്നീ കുറ്റങ്ങളും യുഎപിഎ വകുപ്പും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്.
മുസ്ലീം യുവാക്കൾക്ക് ഇവർ ആയോധനകലാ പരിശീലനം നടത്തിയിരുന്നു. ഇതിനായി കദീർ എന്നയാളെ ചുമതലയേൽപ്പിച്ചു. തെലങ്കാന, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള മുസ്ലീം യുവാക്കളെയാണ് പരിശീലിപ്പിക്കാൻ തിരഞ്ഞെടുത്തത്. ആയോധനകലാ പരിശീലനം പൂർത്തിയായാൽ പരിശീലകനായ കദീറിന് ആറ് ലക്ഷം രൂപ നൽകാമെന്നും പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ വാഗ്ദാനം നൽകിയിരുന്നു.
നേരത്തെ തെലങ്കാനയിൽ കരാട്ടെ അദ്ധ്യാപകനായി ജോലി ചെയ്തിരുന്ന ഒരു പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിലായിരുന്നു. മുസ്ലീം യുവാക്കൾക്ക് ആയുധ പരിശീലനം നൽകിയിരുന്ന ഇയാൾ വിവിധ രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായും പോലീസ് കണ്ടെത്തി. തുടർന്ന് ഹൈദരാബാദ് ഓട്ടോനഗർ സ്വദേശിയായ അബ്ദുൾ ഖാദറിനെ പോലീസ് പിടികൂടുകയായിരുന്നു.
Comments