കൊൽക്കത്ത: ബംഗാളിൽ മൂന്ന് തൃണമൂൽ കോൺഗ്രസ് നേതാക്കളെ വെട്ടിക്കൊന്നു. പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗനാസിൽ പട്ടാപ്പകലാണ് തൃണമൂൽ നേതാക്കൾ കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം.
സ്വപ്‌നം മഞ്ചി, ഭൂത്‌നാഥ് പ്രമാണിക്, ജാണ്ഡു ഹൽദാർ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് വ്യക്തമാക്കി. ബൈക്കിൽ സഞ്ചരിക്കവെ അജ്ഞാതരായ അക്രമികൾ മൂവരെയും വഴിയിൽ തടഞ്ഞുനിർത്തുകയും വെട്ടിക്കൊല്ലുകയുമായിരുന്നു. ആദ്യം വെടിവെച്ച് വീഴ്‌ത്തിയതിന് ശേഷമാണ് മൂവരെയും വെട്ടിക്കൊലപ്പെടുത്തിയത്. സംഭവസ്ഥലത്ത് പോലീസ് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. വലിയ ജനക്കൂട്ടമാണ് പ്രദേശത്ത് തടിച്ച് കൂടിയിട്ടുള്ളത്.
പഞ്ചായത്ത് മെമ്പറാണ് കൊല്ലപ്പെട്ട സ്വപ്‌നം മഞ്ചി. ഇയാളും മറ്റ് രണ്ട് പാർട്ടി പ്രവർത്തകരും പ്രാദേശിക പാർട്ടി ഓഫീസിലേക്കായിരുന്നു രാവിലെ പോയിരുന്നത്. ജൂലൈ 21ന് നടക്കാനിരിക്കുന്ന റാലിയെ സംബന്ധിച്ച് ചർച്ചകൾ നടത്തുന്നതിന് വേണ്ടി പാർട്ടി ഓഫീസിൽ യോഗം സംഘടിപ്പിച്ചിരുന്നു. ഇതിൽ പങ്കെടുക്കാൻ പോകുന്ന വഴിക്കാണ് മൂവരും ആക്രമിക്കപ്പെട്ടത്. ആദ്യം മഞ്ചിക്ക് നേരേയാണ് വെടിയുതിർത്തത്. ഇതിന് പിന്നാലെ ഓടിരക്ഷപ്പെടാൻ ശ്രമിച്ച മറ്റ് രണ്ടു പേർക്ക് നേരേയും വെടിയുതിർത്തു. ശേഷം വെട്ടിക്കൊല്ലുകയായിരുന്നു
Comments