ലഖ്നൗ: ജിഎസ്ടി വരുമാനത്തിൽ വൻ വർദ്ധനവുമായി ഉത്തർ പ്രദേശ് സർക്കാർ. 98,107 കോടി രൂപയായിരുന്നു കഴിഞ്ഞ സാമ്പത്തിക വർഷത്തെ നികുതി വരുമാനം. 1.50 ലക്ഷം കോടി രൂപയാണ് ഈ വർഷം പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ വർഷത്തേക്കാൾ, 57,000 കോടി രൂപയുടെ അധിക നികുതി വരുമാനം ഈ വർഷം ഉണ്ടാകും എന്നാണ് കണക്കാക്കപ്പെടുന്നത്.
സംസ്ഥാനത്തെ ജിഎസ്ടി പിരിവ് ക്രമാനുഗതമായി വർദ്ധിക്കുകയാണ്. കൃത്യമായ ആസൂത്രണത്തോടെ സംസ്ഥാനത്തെ ധനകാര്യ വകുപ്പ് മുന്നോട്ട് പോകുന്നതിന്റെ ഫലമാണ് ഇതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. നികുതി പിരിവിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർ കൃത്യമായ ഇടവേളകളിൽ സർക്കാരുമായി ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം ഉന്നതതല യോഗത്തിന് ശേഷം വിശദീകരിച്ചു.
ഒരു രാജ്യം, ഒരു വിപണി, ഒരു നികുതി എന്ന ആശയത്തെ മുൻനിർത്തി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ചരിത്രപരമായ സാമ്പത്തിക പരിഷ്കരണമാണ് ജിഎസ്ടി. രാജ്യത്ത് ഏറ്റവും കൂടുതൽ ജിഎസ്ടി രജിസ്റ്റേഡ് വ്യാപാരികൾ ഉള്ള സംസ്ഥാനമാണ് ഉത്തർ പ്രദേശ്. നിലവിൽ 17.44 ലക്ഷം രജിസ്റ്റേഡ് വ്യാപാരികളാണ് സംസ്ഥാനത്ത് ഉള്ളത്. ഇത് ഒരു വർഷത്തിനുള്ളിൽ 30 ലക്ഷമായി ഉയരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
നികുതി വെട്ടിപ്പിനെതിരെ ഏറ്റവും കർശനമായ നടപടികൾ സ്വീകരിച്ചിരിക്കുന്ന സംസ്ഥാനവും ഉത്തർ പ്രദേശ് ആണ്. നികുതി വെട്ടിപ്പ് കണ്ടെത്താൻ പ്രത്യേക ദൗത്യ സേനയെയും സർക്കാർ നിയോഗിച്ചിട്ടുണ്ട്. മിന്നൽ പരിശോധനകൾ നടത്തിയാണ് സംസ്ഥാനത്തെ ഉദ്യോഗസ്ഥർ നികുതി വെട്ടിപ്പ് കൃത്യമായി പിടികൂടുന്നത്. വിവര ശേഖരണത്തിനായി അത്യാധുനിക മാർഗ്ഗങ്ങൾ സ്വീകരിച്ചാണ് ഉദ്യോഗസ്ഥർ നികുതി വെട്ടിപ്പുകൾക്ക് തടയിടുന്നത്.
Comments