തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയപാതാ വികസനം സാധ്യമാക്കുക എന്നത് എൽ.ഡി.എഫ് സര്‍ക്കാരിന്റെ പ്രഖ്യാപിത നയമാണെന്ന് പൊതുമരാമത്ത് വകുപ്പ്, ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ഉപേക്ഷിച്ച പദ്ധതികൾ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇഛാശക്തിയില്‍ ജീവന് വെച്ചുവെന്നും ഈ സര്‍ക്കാരിന്റെ കാലത്ത് പദ്ധതി പൂര്‍ണ്ണമായും ട്രാക്കിലാക്കാനായി എന്നും അദ്ദേഹം പറഞ്ഞു.
കാസർകോട് ജില്ലാ അതിര്‍ത്തിയായ തലപ്പാടി മുതല്‍ തിരുവനന്തപുരം ജില്ലാ അതിര്‍ത്തി വരെ നീളുന്ന ദേശീയപാതാ 66 ന്റെ പണി എല്ലായിടത്തും ആരംഭിക്കാൻ സാധിച്ചിട്ടുണ്ട്. സ്ഥലമേറ്റെടുക്കലിന്റെ 25 ശതമാനം സംസ്ഥാനം വഹിക്കുകയാണെന്ന് മന്ത്രി അവകാശപ്പെട്ടു. ഇതിനായി 5580 കോടി രൂപ കേരളം ഇതിനോടകം നല്കിക്കഴിഞ്ഞുവെന്നും ദേശീയപാതാ 66-ന്റെ വികസനത്തിനായി ഏറ്റെടുക്കേണ്ട 1079.06 ഹെക്ടര്‍ ഭൂമിയില്‍ 1062.96 ഹെക്ടര്‍ ഭൂമി ഏറ്റെടുത്തുകഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശീയപാത 66-ല്‍ എവിടെ നോക്കിയാലും വികസന പ്രവർത്തനങ്ങൾ കാണാനാകും. 15 ഇടങ്ങളിൽ പ്രവൃത്തി പൂര്ണ്ണാര്മായും 6 ഇടങ്ങളിൽ പ്രാഥമിക ഘട്ടത്തിലാണെന്നും മന്ത്രി വ്യക്തമാക്കി. അരൂര്‍-തുറവൂര്‍ റീച്ചില്‍ എലിവേറ്റഡ് ഹൈവേക്കുള്ള ഡിപിആര്‍ തയ്യാറാക്കുകയാണെന്നും ദേശീയപാതാ വികസനം കേരളത്തിന്റെ വികസന ചരിത്രത്തില്‍ പുതിയ അദ്ധ്യായമാണെന്നും അദ്ദേഹം പറഞ്ഞു. കൊറോണ പോലുള്ള മഹാമാരികളോ മറ്റ് തടസ്സങ്ങളോ ഇല്ലെങ്കിൽ 2025-ഓടെ കേരളത്തില്‍ ദേശീയപാത 66-ന്റെ വികസനം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്ന് മുഹമ്മദ് റിയാസ് വ്യക്തമാക്കി.
–
Comments