ലക്നൗ : ബോളിവുഡ് നടനും കോൺഗ്രസ് നേതാവുമായ രാജ് ബബ്ബറിന് തടവ് ശിക്ഷ. പോളിംഗ് ഓഫീസറെ ആക്രമിച്ച കേസിലാണ് നടപടി. 8500 രൂപ പിഴയും രണ്ട് വർഷത്തെ തടവ് ശിക്ഷയുമാണ് ഉത്തർപ്രദേശിലെ കോടതി വിധിച്ചത്. 1996 മെയ് 2 നാണ് കേസിനാസ്പദമായ സംഭവം.
അതേസമയം ബബ്ബർ സർക്കാർ ഉദ്യോഗസ്ഥന്റെ ജോലി തടസ്സപ്പെടുത്തിയെന്നും ആക്രമിച്ചെന്നും തെളിഞ്ഞതായി കോടതി വ്യക്തമാക്കി.1996 ലെ തിരഞ്ഞെടുപ്പിൽ ലഖ്നൗവിൽ നിന്ന് സമാജ്വാദി പാർട്ടിയിലായിരുന്ന രാജ് ബബ്ബർ മത്സരിച്ചിരുന്നു. ഇതിനിടെ രാജ് ബബ്ബറും പോളിങ് ഓഫീസറും തമ്മിലുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.
തുടന്ന് വസീർഗഞ്ച് പോലീസ് സ്റ്റേഷനിൽ പോളിങ് ഓഫീസർ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 143, 332, 353, 323, 504, 188 വകുപ്പുകൾ ചുമത്തി കേസെടുക്കുകയായിരുന്നു. ജനപ്രാതിനിധ്യ നിയമത്തിന് പുറമെ ക്രിമിനൽ നിയമ ഭേദഗതി നിയമവും ഉൾപ്പെടുത്തിയാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കേസിൽ കുറ്റക്കാരനാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നെങ്കിലും ഇയാൾക്ക് ജാമ്യം ലഭിച്ചിരുന്നു.
Comments