തിരുവനന്തപുരം : മുൻമന്ത്രി സജി ചെറിയാനെതിരായ പരാതി ഗവർണറുടെ പരിഗണനയ്ക്ക് വിട്ട് രാഷ്ട്രപതി. ബെന്നി ബെഹനാൻ നൽകിയ പരാതിയാണ് രാഷ്ട്രപതി ഗവർണർക്ക് കൈമാറിയത്. അടിയന്തരമായി പരാതി പരിശോധിക്കാനും അനുയോജ്യമായ നടപടി സ്വീകരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ക്യാബിനറ്റ് സെക്രട്ടറി വഴിയാണ് നടപടി.
കഴിഞ്ഞ ദിവസമാണ് കോടതിയുടെ നിർദ്ദേശപ്രകാരം ഭരണഘടനാ വിരുദ്ധ പ്രസംഗത്തിനെതിരായ പരാതിയിൽ സജി ചെറിയാനെതിരെ പോലീസ് കേസെടുത്തത്.പ്രിവൻഷൻ ഓഫ് ഇൻസൾട്ട് ടു നാഷണൽ ഓണർ ആക്ടിലെ രണ്ടാം വകുപ്പ് പ്രകാരമാണ് കേസെടുത്തത്. കീഴ് വായ്പൂർ പോലീസാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്.
മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് സജി ചെറിയാനെതിരെ ചുമത്തിയത്.സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചെന്ന് എഫ് ഐ ആറിൽ പറയുന്നുണ്ട്. മല്ലപ്പള്ളിയിൽ നടന്ന പാർട്ടി പരിപാടിയിലാണ് ഇയാള് ഭരണഘടനയെ അവഹേളിക്കുന്ന തരത്തിൽ പ്രസംഗിച്ചത്.പിന്നാലെ ബിജെപിയും കോൺഗ്രസും ഉൾപ്പെടെയുള്ള പാർട്ടികളും ജനങ്ങളും വിവാദ പ്രസംഗത്തിനെതിരെ രംഗത്തെത്തി. പിന്നാലെ മുൻമന്ത്രിക്കെതിരെ ഭരണഘടനയെ അവഹേളിച്ചെന്ന പരാതിയിൽ കേസെടുക്കണം എന്ന് കോടതിയും നിർദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് കേസെടുക്കുകയായിരുന്നു.
അതേസമയം, ഭരണഘടനയെ അവഹേളിച്ചുവെന്ന പരാതിയിൽ മുൻ മന്ത്രി സജി ചെറിയനെതിരായ കേസ് കോടതി ഇന്ന് പരിഗണിക്കും. തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. സജി ചെറിയാനെതിരെ പോലീസ് കേസെടുത്തതിന് പിന്നാലെയാണ് കേസ് ഇന്ന് വീണ്ടും പരിഗണിക്കുന്നത്.
Comments