ആലപ്പുഴ : ജില്ലയിൽ വ്യാജരേഖകൾ ചമച്ച് അനധികൃത കെട്ടിടങ്ങൾക്ക് നമ്പർ നൽകിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. നഗരസഭാ റവന്യു വിഭാഗമാണ് അന്വേഷണം ആരംഭിച്ചത്. സംഭവത്തിൽ രണ്ട് കെട്ടിടങ്ങൾക്ക് നികുതി തുകയുടെ മൂന്ന് ഇരട്ടി പിഴ ചുമത്തി .അതേസമയം കൂടുതൽ തട്ടിപ്പ് നടന്നിട്ടുണ്ടോ എന്ന് അറിയുന്നതിനായി അസ്സസ്മെന്റ് രജിസ്റ്റർ ഉൾപ്പടെ അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുകയാണ്.
ആലപ്പുഴ നഗരസഭയിലെ വിവിധ ഇടങ്ങളിലെ കെട്ടിടങ്ങൾ നിർമ്മിച്ചത് ചട്ടങ്ങൾ പാലിക്കാതെ എന്നാണ് റവന്യു വിഭാഗം കണ്ടെത്തിയത്. കൂടാതെ അനധികൃതമായി നമ്പർ നൽകിയ ഫയലിൽ കാണുന്നത് ഉദ്യോഗസ്ഥരുടെ കൈ അക്ഷരമാണെന്നും തെളിഞ്ഞു. സംഭവത്തിൽ
കെട്ടിട ഉടമകളോട് രേഖകൾ ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും രേഖകൾ കാണാനില്ലെന്നായിരുന്നു ഇവർ നൽകിയ വിശദീകരണം.
കഴിഞ്ഞ ദിവസമാണ് അപ്രതീക്ഷിതമായി ആലപ്പുഴ നഗര സഭയിലെ തട്ടിപ്പ് പുറത്ത് വന്നത്. മുല്ലയ്ക്കൽ വാർഡിലെ ആറ് മുറികളടങ്ങിയ കെട്ടിടത്തിനാണ് നമ്പറിട്ടത്. ഇതിനായി ഫയലുണ്ടാക്കിയത് മറ്റൊരു അപേക്ഷയുടെ നമ്പർ സംഘടിപ്പിച്ചാണ്്. ഇത്തരത്തിൽ നിരവധി കെട്ടിടങ്ങൾക്ക് നമ്പറിട്ടിട്ടുണ്ടെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.
മുല്ലയ്ക്കൽ വാർഡിൽ നൗഷാദ്, സക്കീർ ഹുസൈൻ, ഷൗക്കത്ത് എന്നിവരുടെ പേരിലുള്ള കെട്ടിടങ്ങൾക്കാണ് നമ്പർ നൽകിയത്. അതേസമയം തട്ടിപ്പ് നടന്നത് കഴിഞ്ഞ യുഡിഎഫ് ഭരണസമിതിയുടെ കാലത്താണെന്ന് നഗരസഭ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Comments