മുംബൈ: ഉദയ്പൂരിൽ കനയ്യലാലിനെ ഇസ്ലാമിക തീവ്രവാദികൾ കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ട 16കാരിക്ക് വധഭീഷണി. സംഭവത്തിൽ മുംബൈ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. പെൺകുട്ടിക്ക് ഈ സന്ദേശങ്ങൾ അയച്ചത് ആരാണെന്ന് കണ്ടെത്താനായിട്ടില്ല. പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
പെൺകുട്ടിയുടെ ഫോണിലേക്കാണ് അജ്ഞാത സന്ദേശം എത്തിയത്. കനയ്യലാലിനെ കൊലപ്പെടുത്തിയ ഇസ്ലാമിക തീവ്രവാദികളുടെ പ്രവർത്തിയെ അപലപിച്ചുകൊണ്ടുള്ള പോസ്റ്റ് പെൺകുട്ടി ഷെയർ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. പോസ്റ്റിന്റെ പേരിൽ പല തവണയായി വധഭീഷണി സന്ദേശങ്ങൾ വന്നുവെന്ന് പരാതിയിൽ പറയുന്നു. ഫോൺ വിളിച്ചും സന്ദേശങ്ങൾ അയച്ചും ഭീഷണികൾ ലഭിച്ചു.
പ്രതികളെ കണ്ടെത്താൻ ശ്രമിക്കുകയാണെന്നും എത്രയും വേഗം അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് വ്യക്തമാക്കി. പെൺകുട്ടിയുടെ മൊബൈൽ നമ്പർ എങ്ങനെയാണ് വിളിച്ചയാളുടെ കൈയ്യിൽ കിട്ടിയതെന്ന് കണ്ടെത്താനും പോലീസ് ശ്രമിക്കുന്നുണ്ട്. മൂന്ന് വ്യത്യസ്ത നമ്പറുകളിൽ നിന്നായിട്ടാണ് പെൺകുട്ടിക്ക് ഭീഷണി സന്ദേശം ലഭിച്ചത്. എന്നാൽ ഒരാൾ തന്നെ വ്യത്യസ്ത നമ്പറുകളിൽ നിന്ന് വിളിച്ചതാണെന്നാണ് പോലീസ് നിഗമനം.
Comments