വാഷിംഗ്ടൺ: ലോകത്തെയാകെ കീഴ്‌മേൽ മറിച്ച കൊറോണ മഹാമാരിയുടെ അനന്തരഫലങ്ങൾ നിരത്തി ഐക്യരാഷ്‌ട്രസഭയുടെ റിപ്പോർട്ട്. കൊറോണ മഹാമാരിയെത്തുടർന്ന് 15 ദശലക്ഷത്തിലധികം ജീവനുകളാണ് ഇതുവരെ പൊലിഞ്ഞത്. മഹാമാരി വരുത്തിയ സാമ്പത്തിക പ്രതിസന്ധി ലോകത്തെമ്പാടുമുള്ള 93 ദശലക്ഷം ആളുകളെ കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടെന്നും യുഎൻ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 100 ദശലക്ഷത്തിലധികം ആളുകളാണ് അഭയാർത്ഥികളായി മാറിയതെന്നും റിപ്പോർട്ടിലുണ്ട്.
ലോകം കടുത്ത പ്രതിന്ധിയിലൂടെ കടന്നുപോകുമ്പോഴും ഇന്ത്യ കൈവരിച്ച നേട്ടങ്ങളെ റിപ്പോർട്ട് പരാമർശിക്കുന്നു. ശുദ്ധജല-ശുചിത്വ മേഖലകളിൽ ഇന്ത്യ ബഹുദൂരം പോയെന്നും വൈദ്യുതീകരണത്തിൽ മികച്ച നേട്ടം കൈവരിച്ചുവെന്നും യുഎൻ വ്യക്തമാക്കി.
മഹാമാരിക്ക് പിന്നാലെ ലോകം അഭിമുഖീകരിക്കേണ്ടി വരുന്ന അടുത്ത പ്രശ്‌നം കാലാവസ്ഥ ദുരന്തമായിരിക്കുമെന്ന് യുഎൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹരിതഗൃഹവാതകങ്ങളുടെ ഉപയോഗവും മലിനീകരണവും പരമാവധി കുറയ്‌ക്കുന്നതിനായി രാജ്യങ്ങൾ ശ്രമിക്കേണ്ടതുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
കാലാവസ്ഥ വ്യതിയാനവും യുദ്ധങ്ങളും മഹാമാരിയും കാരണം നാല് വർഷത്തോളമായി ദാരിദ്ര്യ നിർമ്മാർജ്ജനത്തിൽ പുരോഗതിയില്ല. പ്രതിസന്ധികളിൽ നിന്ന് കരകയറാൻ ശ്രമിക്കുന്നതിനിടെ റഷ്യ-യുക്രൈയ്ൻ യുദ്ധം ആരംഭിച്ചതും പ്രതിസന്ധിയുടെ ആക്കം വർദ്ധിപ്പിച്ചു. റഷ്യയ്‌ക്ക് മേൽ ഉണ്ടായ ഉപരോധങ്ങൾ എണ്ണവിലവർദ്ധനയ്‌ക്കും മറ്റും കാരണമായി തീർന്നു.സുസ്ഥിര വികസനത്തെ സംബന്ധിച്ചിട്ടുള്ള യുഎൻ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്
17 എഡിജിയുമായി ബന്ധപ്പെട്ട ലകഷ്യങ്ങൾ കൈവരിക്കുന്നതിന് എന്ത് ചെയ്യാമെന്ന് വിലയിരുത്തുന്നതിനുള്ള ശ്രമമാണ് യുഎന്റെ ഈ റിപ്പോർട്ട്.2015ൽ ഐക്യരാഷ്‌ട്ര പൊതുസഭ ‘മെച്ചപ്പെട്ടതും സുസ്ഥിരവുമായ ഭാവി എല്ലാവർക്കും കൈവരിക്കുന്നതിനുള്ള മാതൃക’യായി രൂപകൽപ്പന ചെയ്തിട്ടുള്ളതും 2030-ഓടെ നേടിയെടുക്കാൻ ഉദ്ദേശിച്ചിട്ടുള്ളതുമായ 17 പരസ്പര ബന്ധിതമായ ആഗോള തലത്തിലുള്ള ലക്ഷ്യങ്ങളുടെ ഒരു ശേഖരമാണ് ‘സുസ്ഥിര വികസന ലക്ഷ്യങ്ങൾ അഥവാ ആഗോള ലക്ഷ്യങ്ങൾ.
Comments