തിരുവനന്തപുരം: രാവിലെ നടക്കാനിറങ്ങിയപ്പോൾ കാട്ടാന ചവിട്ടിക്കൊന്ന ഗൃഹനാഥന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം ഉടൻ കൈമാറുമെന്ന് സർക്കാർ അറിയിച്ചു. പയറ്റാംകുന്ന് സ്വദേശിയായ ശിവരാമൻ എന്ന 60-കാരന് പ്രഭാതസവാരിക്കിടെയാണ് കാട്ടാനയുടെ ചവിട്ടേറ്റത്.
ശിവരാമന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നൽകും. ഇതിൽ അഞ്ച് ലക്ഷം രൂപ പെട്ടെന്ന് തന്നെ കുടുംബത്തിന് കൈമാറുമെന്ന് മലമ്പുഴ എംഎൽഎ അറിയിച്ചു. ശേഷിക്കുന്ന തുക നിയമനടപടികൾ പൂർത്തിയായതിന് ശേഷമാണ് നൽകുക.
അതേസമയം ജനവാസമേഖലയിലേക്ക് കാട്ടാന ഇറങ്ങുകയും ഒരാളുടെ ജീവൻ അപഹരിക്കുകയും ചെയ്തതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു. ആനയെ മയക്കുവെടിവെക്കാനും മന്ത്രി നിർദേശിച്ചിട്ടുണ്ട്.
പാലക്കാട് ധോണിയിൽ ഇന്ന് പുലർച്ചെ 5.20-ഓടെയായിരുന്നു കാട്ടാനയുടെ ആക്രമണമുണ്ടായത്. നടക്കാനിറങ്ങിയ ഒമ്പതംഗ സംഘത്തിൽ ശിവരാമനെ തൂക്കിയെടുത്ത ആന നിലത്തിട്ട് ചവിട്ടുകയായിരുന്നു. ഉടൻ തന്നെ ശിവരാമനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Comments