തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇപി ജയരാജനെതിരെ കോടതിയെ സമീപിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. സ്വർണക്കടത്ത് കേസിൽ ആരോപണവിധേയനായ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ എൽഡിഎഫ് കൺവീനർ ക്രൂരമായി മർദ്ദിച്ചു. എന്നിട്ടും ഇപി ജയരാജനെതിരെ കേസെടുക്കില്ലെന്ന സർക്കാർ നിലപാട് പ്രതിഷേധാർഹമാണ്. ഇതിനെതിരെ കോൺഗ്രസ് കോടതിയെ സമീപിക്കുമെന്നും കെ.സുധാകരൻ എംപി പറഞ്ഞു.
കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ വിമാനത്തിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ സഹയാത്രികരായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധമായി മുദ്രാവാക്യം ഉയർത്തിയത്. പ്രതിഷേധം പ്രതിഷേധം എന്ന് രണ്ട് തവണ പറഞ്ഞ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഉടൻ തന്നെ ഇപി ജയരാജൻ കായികമായി കൈകാര്യം ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ ജീവൻ രക്ഷിക്കാനുള്ള ഇടപെടൽ നടത്തിയെന്നാണ് എൽഡിഎഫ് കൺവീനറുടെ വാദം. തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് ഉൾപ്പെടെ കേസെടുക്കുകയാണ് ചെയ്തത്. സംഭവത്തിൽ മുദ്രാവാക്യം വിളിച്ചവരെ മർദ്ദിച്ച ജയരാജനെതിരെ നടപടിയെടുക്കാത്തതിലുള്ള പ്രതിഷേധമാണ് സുധാകരൻ രേഖപ്പെടുത്തിയത്.
ഭരണഘടന വിരുദ്ധ പ്രസ്താവന നടത്തി മന്ത്രിസ്ഥാനം രാജിവെച്ച് പുറത്തുപോയ സജി ചെറിയാൻ അദ്ദേഹത്തിന്റെ എംഎൽഎ സ്ഥാനവും രാജിവെയ്ക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. സജി ചെറിയാൻ നടത്തിയത് ഗുരുതരമായ ചട്ടലംഘനമാണ്. മന്ത്രി സ്ഥാനം രാജിവെച്ചത് കൊണ്ട് പ്രശ്നം തീരുന്നില്ല. മന്ത്രി പദവി രാജിവെയ്ക്കുന്ന സമയത്ത് പോലും അദ്ദേഹം നടത്തിയ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ ഖേദം പ്രകടിപ്പിക്കാൻ തയ്യാറായില്ലെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.
Comments