തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് തലപ്പത്ത് അഴിച്ചുപണി. പൊലീസ് ആസ്ഥാനത്തെ അഡീഷണൽ ഡയറക്ടറായിരുന്ന എഡിജിപി മനോജ് എബ്രഹാമിനെ സ്ഥാനത്ത് നിന്നും മാറ്റി. കെ. പത്മകുമാറാണ് പുതിയ പൊലിസ് ആസ്ഥാന എഡിജിപി. മനോജ് എബ്രഹാമിനെ വിജിലൻസ് മേധാവിയായും നിയമിച്ചു.
സംസ്ഥാനത്തെ പൊലീസ് സേനയിൽ വലിയ അഴിച്ചുപണിയാണ് നിലവിൽ നടത്തിയിരിക്കുന്നത്. പോലീസ് സംവിധാനത്തിനെതിരെ നിരന്തരം വിമർശനങ്ങളും കുറ്റങ്ങളും ഉയരുന്നതിനിടെയാണ് പുതിയ അഴിച്ചുപണി എന്നത് ശ്രദ്ധേയമാണ്. ജില്ലാ പൊലീസ് മേധാവി സ്ഥാനത്തും വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
ബെവ്കോ എം ഡിയായി എഡിജിപി യോഗേഷ് ഗുപ്തയെ നിയമിച്ചു. എം.ആർ അജിത് കുമാർ പൊലീസ് ബറ്റാലിയന്റെ എഡിജിപിയായി. ഉത്തരമേഖലാ ഐജിയായി ടി വിക്രമിനാണ് ചുമതല. ഡെപ്യൂട്ടേഷൻ കഴിഞ്ഞ് അടുത്തിടെയാണ് വിക്രം സർവ്വിസിലേയ്‌ക്ക് തിരിച്ചെത്തിയത്. ഐജി അശോക് യാദവിനെ സെക്യൂരിറ്റി ഐജിയായും നിയമിച്ചിട്ടുണ്ട്.
ബെവ്കോ എംഡി ശ്യാം സുന്ദർ ക്രൈം ബ്രാഞ്ച് ഡി ഐ ജി, കോഴിക്കോട് റൂറൽ എസ്‌പി ശ്രീനിവാസൻ ഇന്റലിജൻസ് വിഭാഗം, എറണാകുളം റൂറൽ എസ്‌പി കാർത്തിക് കോട്ടയത്ത്, കൊല്ലം കമ്മീഷണർ നാരായണൻ പൊലീസ് ആസ്ഥാനത്തേക്ക്, മെറിൻ ജോസഫ് പുതിയ കൊല്ലം കമ്മീഷണർ, കറുപ്പസ്വാമി കോഴിക്കോട് റൂറൽ എസ്പി, വയനാട് എസ്‌പിയായിരുന്ന അരവിന്ദ് സുകുമാർ കെഎപി നാലിൽ, കോട്ടയം എസ്‌പി ശിൽപ്പ വനിത ബറ്റാലിയനിൽ, ആർ ആനന്ദ് വയനാട് എസ്പി, വിവേക് കുമാർ പുതിയ എറണാകുളം റൂറൽ എസ്‌പി, കുര്യാക്കോസ് ഇടുക്കി എസ്‌പി ഇങ്ങനെയാണ് പുതിയ മാറ്റങ്ങൾ.
Comments