തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുത ചാർജ് വർദ്ധനവിനോടൊപ്പം കെഎസ്ഇബിയുടെ (KSEB) പകൽ കൊള്ള. സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇനത്തിലാണ് ഉപഭോക്താക്കളിൽ നിന്നും അധിക തുക വാങ്ങുന്നത്. എന്നാൽ നിലവിലുള്ള ചട്ടങ്ങളെ അടിസ്ഥാനമാക്കിയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ് ഈടാക്കുന്നതെന്നും ഇതിന് വൈദ്യുത ചാർജ് വർദ്ധനവുമായി ബന്ധമില്ലെന്നുമാണ് വകുപ്പ് മന്ത്രിയുടെ വാദം.
2014ലെ ഇലക്ട്രിസിറ്റി സപ്ലൈ ചട്ടപ്രകാരം പ്രീപെയ്ഡ് കണക്ഷൻ അല്ലാത്ത ഉപഭോക്താക്കളിൽ നിന്നാണ് സെക്യൂരിറ്റി ഡെപ്പോസിറ്റായി കെഎസ്ഇബി അധികതുക ഈടാക്കുന്നത്. മൂന്നുമാസ ബില്ലിംഗ് ഉള്ളവർ ശരാശരി തുകയുടെ രണ്ടിരട്ടിയും പ്രതിമാസ ബില്ലിംഗ് ഉള്ളവർ മൂന്നിരട്ടി തുകയും ചാർജ് ഇനത്തിൽ നൽകേണ്ടിവരുന്നു. കൊറോണ കാലം കണക്കിലെടുത്ത് ഉപഭോക്താക്കളുടെ പക്കൽ നിന്നും സെക്യൂരിറ്റി ഡെപ്പോസിറ്റ് തുകയ്ക്ക് കെഎസ്ഇബി റെഗുലറ്ററി ആക്ട് പ്രകാരം ഇളവുകൾ നൽകിയിരുന്നു. ഇനിയും ഇളവുകൾ നൽകാൻ സാധിക്കില്ലന്നാണ് വൈദ്യുതി വകുപ്പ് അറിയിക്കുന്നതും.
സെക്യൂരിറ്റി ഡെപ്പോസിറ്റായി വാങ്ങുന്ന പണം കൂടുതലാണെങ്കിൽ അടുത്ത ബില്ലിൽ കുറയ്ക്കണമെന്നും വ്യവസ്ഥ ചെയ്യുന്നുണ്ട്. വൈദ്യുത ഉപകരണങ്ങൾക്കും ലൈനിനും സൈക്യൂരിറ്റി ഡെപോസിറ്റ് അടയ്ക്കണം. കാലാവധി കഴിഞ്ഞാൽ മുന്നറിയിപ്പുകൾ നൽകാതെ കണക്ഷൻ വിഛേദിക്കുമെന്നും നിയമത്തിൽ പറയുന്നു. എന്നാൽ നിലവിൽ ഉപഭോക്താക്കളിൽ നിന്നും സെക്യൂരിറ്റി ഡെപ്പോസിറ്റ് ഈടാക്കാനാണ് തീരുമാനമെന്നും മന്ത്രി കെ. കൃഷ്ണൻ കുട്ടി നിയമസഭയിൽ രേഖാമൂലം മറുപടി നൽകി.
Comments