തിരുവനന്തപുരം: രാത്രി വൈകിയും ശ്രീലങ്കയിൽ പ്രതിഷേധം കനക്കുന്നു. തെരുവുകൾ കയ്യടക്കിയ പ്രക്ഷോഭകാരികൾ മുൻ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയുടെ സ്വകാര്യ വസതി തീയിട്ട് നശിപ്പിച്ചു.
കടൽമാർഗം രക്ഷപ്പെടാൻ ശ്രമിച്ച പ്രസിഡന്റ് ഗോതബായ രജപക്സെ കൊളംബോ തീരത്തെ സെനികകപ്പലിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം. സ്ഥിതിഗതികൾ രൂക്ഷമായതോടെ കൂട്ടപ്പലായനത്തിനൊരുങ്ങുകയാണ് ദ്വീപ് രാഷ്ട്രത്തിലെ ജനങ്ങൾ. ജീവിതമാർഗങ്ങളടഞ്ഞതോടെ മാതൃരാജ്യം ഉപേക്ഷിച്ച് മറ്റ് രാജ്യങ്ങളിലേക്ക് പലായനം ചെയ്യാമെന്ന തീരുമാനത്തിലാണ് ശ്രീലങ്കക്കാർ.
ശ്രീലങ്കൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കേരളാതീരത്തും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. കടൽവഴി ശ്രീലങ്കയിൽ നിന്ന് ആളുകൾ കേരളത്തിലേക്ക് എത്താനുള്ള സാധ്യത മുൻനിർത്തിയാണ് ജാഗ്രത. മത്സ്യത്തൊഴിലാളി ജാഗ്രതാ സമിതികൾക്കും ജാഗ്രതാ നിർദ്ദേശമുണ്ട്. സംശയകരമായ ബോട്ടുകളോ മറ്റോ കണ്ടാൽ റിപ്പോർട്ട് ചെയ്യണമെന്നും നിർദ്ദേശമുണ്ട്.
Comments