കൊളംബോ: ശ്രീലങ്കയിലെ സ്ഥിതിഗതികൾ നിരീക്ഷിച്ച് വിദേശകാര്യമന്ത്രാലയം. സാഹചര്യം നിരീക്ഷിച്ച് മാനുഷിക സഹായം ഉറപ്പ് വരുത്തും. ഉടനടി വിഷയത്തിൽ ഇടപെടാനില്ലെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. അഭയാർത്ഥി പ്രവാഹത്തിൽ കരുതിയിരിക്കാൻ സംസ്ഥാനങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ത്യയിലേക്ക് വലിയ തോതിൽ അഭയാർത്ഥി പ്രവാഹത്തിന് സാദ്ധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പ് നിർദ്ദേശം നൽകിയിരിക്കുന്നത്.
ശ്രീലങ്കയിലെ തലൈ മാന്നാറിൽ നിന്ന് ധാരാളം അഭയാർത്ഥികൾ ഇന്ത്യ ലക്ഷ്യമാക്കി എത്തിയേക്കും. തമിഴ്നാട്ടിലേക്കും കേരളത്തിലേക്കും ഇവർ എത്തുമെന്നാണ് കരുതുന്നത്. രാമേശ്വരത്തുൾപ്പെടെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അതേസമയം രാത്രി വൈകിയും കൊളംബോയിലടക്കം പ്രക്ഷോഭം തുടരുകയാണ്. പ്രസിഡന്റിന്റെ കൊട്ടാരത്തിൽ നിന്ന് പിന്മാറാനും പ്രക്ഷോഭകർ തയ്യാറായിട്ടില്ല. ഗോതബയ രജപക്സെ 13ന് സ്ഥാനമൊഴിയുമെന്ന സ്പീക്കറുടെ പ്രഖ്യാപനത്തിന് ശേഷവും പ്രതിഷേധം കുറയാത്ത സാഹചര്യമാണുള്ളത്.
കഴിഞ്ഞ ദിവസം രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയിലേക്ക് പ്രതിഷേധക്കാർ ഇരച്ചുകയറിയിരുന്നു. ജനക്കൂട്ടം എത്തുന്നതിന് മുമ്പ് രജപക്സെ ഇവിടെ നിന്ന് മാറി. 22 ദശലക്ഷം ജനസംഖ്യയുള്ള ശ്രീലങ്ക അസാധാരണമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. ഏഴ് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഭയാനകമായ സ്ഥിതിവിശേഷമാണ് ദ്വീപ് രാഷ്ട്രത്തിൽ. വിദേശനാണ്യത്തിന്റെ രൂക്ഷമായ ക്ഷാമം മൂലം ഇന്ധനത്തിന്റെയും മറ്റ് അവശ്യവസ്തുക്കളുടെയും ഇറക്കുമതിക്ക് പണം നൽകാൻ പാടുപെടുന്നു. സാമ്പത്തിക പ്രതിസന്ധി കനത്തതോടെയാണ് ജനം തെരുവിലേക്കിറങ്ങിയത്.
Comments