ന്യൂഡൽഹി : ഇന്ത്യയിൽ വികസനത്തിന്റെ വേഗത കൂട്ടുന്നതിനായി എല്ലാവരുടെയും കൂട്ടായ പരിശ്രമം അനിവാര്യമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന അവസരത്തിൽ കൂട്ടായ പരിശ്രമം ആകും വികസനത്തെ തീരുമാനിക്കുകയെന്ന് വ്യക്തമാക്കി. ഗുജറാത്തിലെ സൂറത്തിൽ നടക്കുന്ന ദേശീയ കാർഷിക കോൺക്ലേവിൽ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വീഡിയോ വഴിയാണ് അദ്ദേഹം പങ്കെടുത്തത്.
പ്രകൃതിദത്ത കാർഷിക മാതൃക മുൻനിർത്തി സംസാരിച്ച അദ്ദേഹം സംസ്കാരികമായി ഇന്ത്യ ഒരു കാർഷിക രാജ്യമാണെന്ന് പറഞ്ഞു.രാജ്യത്തിന്റെ കാർഷിക വ്യവസ്ഥയിൽ അധിഷ്ഠിതമാണ് ഓരോരുത്തരുടെയും ജീവിതവും ആരോഗ്യവും സമൂഹവുമെന്നും വ്യക്തമാക്കി. സൂറത്തിൽ ഉടലെടുക്കുന്ന മാതൃക രാജ്യത്തുടനീളം വ്യാപിപ്പിക്കുമെന്ന് അറിയിച്ചു.
രാജ്യത്തെ കർഷകർ പുരോഗമിച്ചാൽ കൃഷി പുരോഗമിക്കുമെന്നും അതുവഴി രാജ്യത്തും പുരോഗതിയുണ്ടാകുമെന്നും വീഡിയോ കോൺഫറൻസ് വഴി മോദി വ്യക്തമാക്കി. ഡിജിറ്റൽ ഇന്ത്യ വഴി മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞെന്നും കൂട്ടിച്ചേർത്തു. പരമ്പരാഗത് കൃഷി വികാസ് യോജന(പികെവിവൈ) വഴി കർഷകർക്ക് ആവശ്യമായ സൗകര്യങ്ങൾ ലഭ്യമാക്കുന്നുണ്ട്. പദ്ധതി പ്രകാരം 30,000 ൽ പരം ക്ലസ്റ്ററുകൾ സൃഷ്ടിക്കാൻ കഴിഞ്ഞു. ഒരു ലക്ഷത്തിലധികം കർഷകർക്ക് പദ്ധതിയുടെ ഗുണങ്ങൾ ലഭിക്കുന്നു.
കഴിഞ്ഞ കുറച്ച് മാസങ്ങൾക്ക് മുൻപ് പ്രകൃതിദത്ത കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കോൺക്ലേവ് സംഘടിപ്പിച്ചിരുന്നു. രാജ്യത്തിന്റെ പലഭാഗത്ത് നിന്നും കർഷകർ എത്തിയിരുന്നു. തുടർച്ചയായി സൂറത്തിൽ ഇത്തരത്തിൽ കോൺക്ലേവുകൾ സംഘടിപ്പിച്ച് രാജ്യത്തിന്റെ കാർഷിക മേഖലയെ ഉത്തേജിപ്പിക്കുകയാണ് കോൺക്ലേവിന്റെ ലക്ഷ്യമെന്നും വ്യക്തമാക്കി.
Comments