കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഗുരുതര ആരോപണങ്ങളുമായി മുൻ ഡിജിപി ശ്രീലേഖ ഐപിഎസ്. നടൻ ദിലീപിനെതിരെ പോലീസ് വ്യാജ തെളിവുകളുണ്ടാക്കിയെന്നും പൾസർ സുനിക്കൊപ്പം ദിലീപ് നിൽക്കുന്ന ചിത്രം വ്യാജമാണെന്നും അവർ ആരോപിച്ചു. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോ എഡിറ്റ് ചെയ്ത് ഉണ്ടാക്കിയതാണെന്ന് പോലീസുകാർ തന്നെ സമ്മതിച്ചതാണെന്ന് ശ്രീലേഖ പറയുന്നു. സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് ദിലീപിനെ അനുകൂലിച്ച് മുൻ ജയിൽ ഡിജിപി ശ്രീലേഖ രംഗത്തെത്തിയത്.
പൾസർ സുനിയും ദിലീപും കണ്ടതിന് തെളിവോ രേഖയോ ഇല്ലെന്നും യാതൊരു അടിസ്ഥാനവുമില്ലാതെ വെറും ഊഹാപോഹങ്ങളുമായി എത്തിയ ബാലചന്ദ്രകുമാറിനെ പോലെയുള്ള സാക്ഷികളെ ഉപയോഗിച്ചും മാദ്ധ്യമങ്ങളുടെ സഹായത്താൽ കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്നും ശ്രീലേഖ ആരോപിക്കുന്നു.
ജയിലിൽ നിന്നും കേസിലെ മുഖ്യപ്രതി പൾസർ സുനി ദിലീപിന് അയച്ചുവെന്ന് പറയുന്ന കത്ത് എഴുതിയത് സുനി അല്ല. സഹ തടവുകാരൻ വിപിനാണ് കത്തെഴുതിയത്. ഇയാൾ ജയിലിൽ നിന്നും കടത്തിയ കടലാസ് ഉപയോഗിച്ചാണ് കത്തെഴുതിയത്. പോലീസുകാർ പറഞ്ഞിട്ടാണ് കത്തെഴുതിയതെന്ന് വിപിൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും തന്റെ യൂട്യൂബ് ചാനലിലൂടെ ശ്രീലേഖ പറഞ്ഞു.
പൾസർ സുനി നേരത്തെയും നടിമാരെ തട്ടിക്കൊണ്ടുപോയി മൊബൈലിൽ ചിത്രങ്ങൾ പകർത്തി അവരെ ബ്ലാക് മെയിൽ ചെയ്തിട്ടുണ്ടെന്നും അവർ ആരോപിച്ചു. എന്തുകൊണ്ട് ഇത് പോലീസിൽ പറഞ്ഞില്ലെന്നും പരാതിപ്പെട്ടില്ലെന്നും ഒന്ന് രണ്ട് പേരോട് ആ സമയത്ത് തന്നെ താൻ ചോദിച്ചിട്ടുണ്ട്. കരിയർ ഓർത്തും കേസിന് പുറകേ പോകണമെന്നും ഓർത്ത് പണം കൊടുത്ത് ഒത്തു തീർപ്പാക്കിയെന്നാണ് അവർ പറഞ്ഞതെന്ന് ശ്രീലേഖ പറയുന്നു.
Comments