കൊളംബോ : ശ്രീലങ്കയിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുതെന്ന് പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി ചൈന. രാജ്യത്തെ നൂറുകണക്കിന് പൗരന്മാർക്കാണ് കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയിരിക്കുന്നത്. ശ്രീലങ്കയിലെ ചൈനീസ് പൗരന്മാർ പ്രാദേശിക സുരക്ഷാ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും പ്രാദേശിക നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.
ചൈനീസ് പൗരന്മാർ ജാഗ്രത പാലിക്കാനും സുരക്ഷിതരായിരിക്കാനും ചൈനീസ് എംബസി ആവശ്യപ്പെട്ടു. ഒപ്പം പുറത്തുപോകുന്നത് ഒഴിവാക്കാനും ആശയവിനിമയം നടത്തണമെന്നും എംബസി അറിയിപ്പുകൾ നൽകി. കൂടാതെ സാമ്പത്തിക ക്രമക്കേടിന്റെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങളിൽ പങ്കെടുക്കുകയോ കാണുകയോ ചെയ്യരുതെന്ന് ചൈനീസ് പൗരന്മാരെ എംബസി ഓർമ്മിപ്പിച്ചു.
നൂറുകണക്കിന് ചൈനീസ് പൗരന്മാർ കോടിക്കണക്കിന് രൂപ മുതൽ മുടക്കിൽ നിർമ്മിക്കുന്ന വിവിധ ചൈനീസ് പദ്ധതികളിൽ ഇവിടെ പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.ചൈന 99 വർഷത്തെ പാട്ടത്തിന് ഏറ്റെടുത്ത ഹംബന്തോട്ട തുറമുഖവും , കരയിൽ നിർമ്മിക്കുന്ന കൊളംബോ തുറമുഖ നഗര പദ്ധതിയും ഇതിൽ ഉൾപ്പെടുന്നു.
പ്രതിസന്ധി കാലഘട്ടത്തിൽ ഒന്നിലധികം തവണ ശ്രീലങ്കയോട് ചൈന അനുഭാവം പുലർത്തിയതായി അധികൃതർ വ്യക്തമാക്കുന്നു. 150,000 ഡോളർ വിലമതിക്കുന്ന 7,060 ഭക്ഷണപ്പൊതികൾ ഉൾപ്പെടെ ശ്രീലങ്കയ്ക്ക് ചൈന കൈമാറിയിരുന്നു. ചൈനയിലെ റെഡ് ക്രോസ് സൊസൈറ്റിയാണ് ഇത് കൈമാറിയത്.
Comments