കൊച്ചി : മുൻ ഡി ജിപി ശ്രീലേഖയുടെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ദിലീപ് കേസ് അടിമുടി പുനരന്വേഷിക്കണം എന്ന് പി.സി. ജോർജ്. പോലീസ് ക്രമവിരുദ്ധമായി ഇടപെട്ട് കെട്ടിച്ചമച്ചതാണ് കേസ്സെന്ന് വ്യക്തമായിരിക്കുന്നു. പോലീസിന്റെ വഴിവിട്ട ഇടപെടലിന്റെ പിന്നിൽ പ്രവർത്തിച്ചവരെ വെളിച്ചത്തു കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
തെറ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥരെ ശിക്ഷിക്കണം. ദിലീപ് കേസിന്റെ സത്യാവസ്ഥ ഞാൻ പറഞ്ഞപ്പോൾ എന്നെ ഒറ്റപ്പെടുത്താൻ ശ്രമിച്ചവർ ഇപ്പോഴെങ്കിലും സത്യം മനസ്സിലാക്കണം. ബിഷപ്പ് ഫ്രാങ്കോയുടെ കേസിലും ഞാൻ പറഞ്ഞതായിരുന്നു സത്യം എന്ന് കോടതി വിധി തെളിയിച്ചു. ആഭ്യന്തര വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രിയുടെ ഇടപെടലുകൾ ഈ കേസിൽ ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ശ്രീലേഖയുടെ വെളിപ്പെടുത്തലുകളെന്നും പിസി ജോർജ് വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസിൽ ദിലീപ് നിരപരാധി ആണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമാണ് മുൻ ജയിൽ മേധാവി ആർ ശ്രീലേഖ രംഗത്തെത്തിയത്. ദിലീപിനെതിരെ അന്വേഷണസംഘം വ്യാജ തെളിവുണ്ടാക്കി. പ്രതി പൾസർസുനിക്കൊപ്പം ദിലീപ് നിൽക്കുന്ന ചിത്രം വ്യാജമായി ഉണ്ടാക്കിയതാണ്. ജയിലിൽ നിന്ന് എഴുതിയതായി പറയപ്പെടുന്ന കത്ത് തയാറാക്കിയത് പൾസർ സുനിയല്ല. കേസിൽ ദിലീപിനെ ശിക്ഷിക്കാൻ തക്ക തെളിവില്ല. ദിലീപിനെതിരായ മൊഴികളിൽ പലതും അന്വേഷണ ഉദ്യോഗസ്ഥർ തോന്നിയപോലെ എഴുതിച്ചേർത്തതാണ് തുടങ്ങിയ കാര്യങ്ങളാണ് ശ്രീലേഖ ചൂണ്ടിക്കാട്ടിയത്.
അതേസമയം മുൻ ജയിൽ മേധാവി ആർ ശ്രീലേഖയുടെ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ് . ദിലീപിനെതിരെ പോലീസ് നിരത്തിയ തെളിവുകൾ എല്ലാം വ്യാജമാണെന്ന ശ്രീലേഖയുടെ തുറന്നു പറച്ചിൽ ദിലീപിന്റെ താൽപര്യ പ്രകാരമാണെന്ന് ആരോപിച്ച് അതിജീവിതയുടെ അഭിഭാഷക അഡ്വ.ടി.ബി.മിനിയും രംഗത്തെത്തിയിട്ടുണ്ട്.
Comments