കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ അനുകൂലിച്ച് മുൻ ഡിജിപി ആർ ശ്രീലേഖ രംഗത്തെത്തിയതിന് പിന്നാലെ വിമർശനവുമായി അതിജീവിതയുടെ കുടുംബം. ന്യായീകരണ തൊഴിലാളികളോട് സഹതാപം മാത്രമാണെന്നും ഒരുപാട് പേരുടെ മനസിലാണ് അവർ ചിതയൊരുക്കുന്നതെന്നും അതിജീവിതയുടെ കുടുബം വിമർശിച്ചു. ന്യായീകരണ പരമ്പരയിൽ അടുത്ത വ്യക്തിക്കായി കാത്തിരിക്കുന്നുവെന്നും കുടുബം പ്രതികരിച്ചു.
വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ ആർ ശ്രീലേഖയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തേക്കുമെന്നാണ് വിവരം.ദിലീപ് വിഷയത്തിൽ മുൻ ഡിജിപിയുടെ ആരോപണങ്ങൾ വാസ്തവ വിരുദ്ധമെന്ന് ക്രൈംബ്രാഞ്ച് പ്രതികരിച്ചു.ശ്രീലേഖക്കെതിരെ പ്രോസിക്യൂഷൻ കോടതിയലക്ഷ്യ നടപടികളും ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.
അതേസമയം പറയേണ്ടെതെല്ലാം തന്റെ യൂട്യൂബ് വീഡിയോയിൽ പറഞ്ഞുവെന്നും ഇപ്പോൾ ഉണ്ടാക്കുന്ന വിവാദങ്ങൾ പ്രതീക്ഷിച്ചത് തന്നെയാണെന്നും ശ്രീലേഖ വിശദീകരിച്ചു. വിചാരണ നടപടികൾ അവസാനിച്ചതുകൊണ്ടും തന്റെ ചാനലിന്റെ 75 എപ്പിസോഡായതു കൊണ്ടുമാണ് ഈ വിഷയം തിരഞ്ഞെടുത്തത്. പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ തന്നെ പ്രതിഭാഗത്തിന് സാക്ഷിയാക്കാൻ കഴിയില്ല. നിയമം അറിയാത്തവരാണ് ഇങ്ങനെ പറയുന്നതെന്നും ശ്രീലേഖ കൂട്ടിച്ചേർത്തു.
Comments