ചൈന :ഒരിടവേളയ്ക്ക് ശേഷം ചൈനയിൽ കൊറോണ വീണ്ടും പിടിമുറുക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ ഒമിക്രോണിന്റെ പുതിയ ഉപവകഭേദം കണ്ടെത്തി. അതിതീവ്ര വ്യാപന ശേഷിയുള്ള ബിഎ.5 ആണ് കണ്ടെത്തിയത്.
കഴിഞ്ഞ രണ്ട് ദിവസങ്ങൾക്കിടയിൽ 9 പ്രവിശ്യകളിൽ ശക്തമായ പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഒമിക്രോണിന്റെ ഉപവകഭേദം കണ്ടെത്തിയത്. ചൈനയുടെ സാമ്പത്തിക തലസ്ഥാനമായ ഷാങ്ഹായിലാണ് ഇപ്പോൾ കൊറോണ കേസുകൾ രൂക്ഷമായിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
അടുത്തിടെ കൊറോണ രാജ്യത്ത് നിന്ന് തുടച്ചു നീക്കിയെന്ന് ഉദ്യോഗസ്ഥർ അവകാശപ്പെട്ട് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചൈനയിൽ കൊറോണ വീണ്ടും വ്യാപിക്കുന്നത്. കൊറോണ കേസുകളിൽ വൻ വർദ്ധനവ് ഉണ്ടായതോടെ നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുകയാണ് ചൈന.
പുതിയ കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രദേശത്തെ ജനങ്ങൾ ജൂലൈ 12 മുതൽ 14 വരെ രണ്ട് റൗണ്ട് കൊറോണ പരിശോധനകൾക്ക് വിധേയരാകുമെന്ന് ഷാങ്ഹായ് ഹെൽത്ത് കമ്മീഷനിലെ ഷാവോ അറിയിച്ചു. കൂടാതെ ഗുരുതരമായ രോഗമോ മരണമോ ഉണ്ടാക്കുന്നതിൽ നിന്ന് ബിഎ.5 നെ തടയുന്നതിന് വാക്സിനേഷൻ ഇപ്പോഴും ഫലപ്രദമാണെന്നും, വാക്സിൻ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉഗാണ്ടയിൽ നിന്ന് ഷാങ്ഹായിലേക്ക് വിമാനത്തിൽ യാത്രചെയ്ത 37 വയസ്സുള്ള യുവാവിലാണ് ആദ്യമായി ഈ വകഭേദം കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
Comments