ലക്നൗ: ലോക ജനസംഖ്യ ദിനത്തോട് അനുബന്ധിച്ച് ‘ജനസംഖ്യ സ്ഥിരത പഖ്വാഡ’ ആഘോഷങ്ങൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കുടുംബാസൂത്രണമെന്ന ആശയം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ജൂലൈ 11 മുതൽ 24 വരെയാണ് പരിപാടികൾ നടത്തുക. മാതൃ-ശിശു മരണനിരക്ക് കുറയ്ക്കായി യോഗി സർക്കാർ നടപ്പിലാക്കിയ പദ്ധതികൾ ഫലം കണ്ടതായും കൂടുതൽ പ്രവർത്തനങ്ങൾ ഈ ദിശയിൽ നടപ്പാക്കിയാൽ മാത്രമേ സ്ഥിരത കൈവരിക്കാൻ കഴിയു എന്നും അദ്ദേഹം വ്യക്തമാക്കി.
ജനസംഖ്യ സ്ഥിരതയ്ക്കു വേണ്ടി കഴിഞ്ഞ അഞ്ച് വർഷങ്ങളിലായി രാജ്യത്ത് നടപ്പിലാക്കി വരുന്ന ബോധവത്കരണ പരിപാടികളെ കുറിച്ചും മുഖ്യമന്ത്രി പറഞ്ഞു. സ്ഥിരതയുള്ള ജനസംഖ്യ രാജ്യത്തിന്റെ നേട്ടമാണ്. ആരോഗ്യമേഖലയിലും രാജ്യം ബഹുദൂരം മുന്നിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ വർഷങ്ങളിൽ ഉത്തർപ്രദേശിൽ ജനസംഖ്യസ്ഥിരത കൈവരിക്കുന്നതിനായി ജനങ്ങൾക്ക് ബോധവത്കരണം നടത്തുന്നതിനായി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിരുന്നു. വിവിധ വകുപ്പുകളുടെ ഏകീകരണത്തോടെയും ജനപങ്കാളിത്തത്തോടെയും കൂടി മാത്രമാണ് ജനസംഖ്യ സ്ഥിരതയെന്ന ലക്ഷ്യത്തിൽ എത്തിച്ചേരാൻ കഴിയുവെന്നും അദ്ദേഹം പറഞ്ഞു.
ജനസംഖ്യ ദിനത്തോടനുബന്ധിച്ച് ഐക്യരാഷ്ട്ര സഭ പുറത്തിറക്കിയ റിപ്പോർട്ടുകൾ പ്രകാരം 2023 ൽ ചൈനയെ മറികടന്ന് ഇന്ത്യ ജനസംഖ്യയിൽ ഒന്നാമത് എത്തുമെന്ന് പറയുന്നു. ലോകത്തെ ജനസംഖ്യയുടെ 29 ശതമാനവും കിഴക്കൻ ഏഷ്യയിലും തെക്ക് കിഴക്കൻ ഏഷ്യയിലുമായാണ്. 2022 ലെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ 1.412 ബില്യൺ ജനങ്ങളും ചൈനയിൽ 1.426 ബില്യൺ ജനങ്ങളുമുണ്ട്. 2023 ൽ ലോകത്ത് ഏറ്റവും കൂടുതൽ ജനങ്ങളുള്ള രാജ്യം ഇന്ത്യ ആവുകയും 2050 ഓടെ ജനസംഖ്യ 1.668 ബില്യൺ ആകും. 2030 ൽ ലോകത്ത് ആകെ 8.5 ബില്യൺ ആളുകൾ കൂടുമെന്നാണ് പ്രാഥമിക കണക്കുകൾ.
Comments