പാലക്കാട്: തട്ടികൊണ്ടുപോയ പോക്സോ കേസിലെ ഇരയെ ഗുരുവായൂരിൽ നിന്ന് കണ്ടെത്തി. മാതാപിതാക്കൾക്കൊപ്പമാണ് കുട്ടിയെ കണ്ടെത്തിയത്. പ്രത്യേക അന്വേഷണ സംഘമാണ് ഗുരുവായൂരിലെ ലോഡ്ജിൽ നിന്നും കുട്ടിയെ കണ്ടെത്തിയത്. കുട്ടി രക്ഷിതാക്കൾക്കൊപ്പമായിരിക്കുമെന്ന് പോലീസ് നേരത്തെ സംശയിച്ചിരുന്നു. കുട്ടിയുടെ മുത്തശ്ശിയും സമാനരീതിയിലുള്ള സംശയമാണ് പ്രകടിപ്പിച്ചിരുന്നത്.
കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് പോക്സോ കേസിലെ പ്രതികളായ ചെറിയച്ഛനും ബന്ധുക്കളും ചേർന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു പോലീസിന് ലഭിച്ച വിവരം. കേസിൽ വിചാരണ തുടങ്ങാനിരിക്കെ മുത്തശ്ശിയോടൊപ്പം താമസിച്ചിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. സംഭവസമയം കുട്ടിയുടെ അമ്മയും പ്രതികളോടൊപ്പം ഉണ്ടായിരുന്നതായി മുത്തശ്ശി വ്യക്തമാക്കിയിരുന്നു. കുട്ടിയെ ചെറിയച്ഛനായിരുന്നു പീഡിപ്പിച്ചത്. വിചാരണയ്ക്ക് മുമ്പ് കേസിൽ കുട്ടിയുടെ മൊഴി മാറ്റിക്കുകയായിരുന്നു ഉദ്ദേശ്യമെന്നാണ് വിലയിരുത്തൽ.
കുട്ടിയെ തട്ടികൊണ്ടുപോയതിന് പിന്നാലെ ചെറിയച്ഛനുൾപ്പെടെ നിരവധി പേർ അറസ്റ്റിലായെങ്കിലും കുട്ടിയെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിരുന്നില്ല. മാതാപിതാക്കളുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നത് പോലീസിനെ വീണ്ടും കുഴക്കി. ഒടുവിലാണ് ഗുരുവായൂരിൽ നിന്ന് മാതാപിതാക്കൾക്കൊപ്പം കുട്ടിയെ കണ്ടെത്തിയത്.
Comments